തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ധാർമ്മികതയുണ്ടെങ്കിൽ ജലീൽ രാജിവെക്കണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത് തലയിൽ മുണ്ടിട്ടാണൈനന് അദ്ദേഹം പരിഹസിച്ചു. ജലീലിന് മന്ത്രിയായി തുടരാൻ അർഹതയില്ല. അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമാണ്. ധാർമ്മികത അൽപം എങ്കിലും ഉണ്ടെങ്കിൽ രാജി വയ്ക്കണമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ക്രിമിനൽ കുറ്റം ചെയ്ത മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നു എത്ര നാൾ ഇങ്ങനെ സംരക്ഷിക്കുമെന്നും ചെന്നിത്തല ചോദിച്ചു. ആരോപണങ്ങളുടെ സഹയാത്രികനാണ് ജലീലെന്നും എല്ലാ അഴിമതികളുടെയും കേന്ദ്രബിന്ദുവാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ധാർമ്മികമായി ജലീലിന്റെ രാജി വാങ്ങാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം മന്ത്രിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജലീലിന്റെ രാജി ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ ആവശ്യപ്പെട്ടത്. സ്വർണ്ണക്കടത്തിന് മന്ത്രി ജലീൽ കൂട്ടുനിന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ജലീലിന്റേത് ദുരൂഹമായ ഇടപെടലാണെന്ന് ആദ്യം മുതലേ തങ്ങൾ ഉന്നയിച്ചിരുന്നതാണെന്നും അതിൽ സ്ഥിരീകരണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ശിവശങ്കരന്റെ കാര്യത്തിലെ നിലപാട് മുഖ്യമന്ത്രി ജലീലിന്റെ കാര്യത്തിലും കാണിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മന്ത്രി കെ.ടി.ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് കേരളത്തിനും മലയാളികൾക്കും അപമാനമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. മോഷണക്കേസിലെ പ്രതികളെ പോലെ മുഖംപൊത്തി ഒരു അന്വേഷണ ഏജൻസി മുമ്പാകെ പോയി നിൽക്കേണ്ട ഒരു ഗതികേട് കേരളത്തിലെ മന്ത്രിക്ക് വന്നത് വലിയ നാണക്കേടാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോ, സിപിഎമ്മോ എന്തെങ്കിലും ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ഇത്രദിവസം പറഞ്ഞ വിശുദ്ധ ഖുറാനും വിശ്വാസികളെ പരിചയാക്കി പിടിക്കാനും ശ്രമിച്ചതും ഇനി വിലപ്പോവില്ല. ഇന്നുപോലും മന്ത്രി ഇത് സ്ഥിരീകരിക്കാൻ തയ്യാറാകുന്നില്ല. എന്തിനാണ് മന്ത്രി ഇത് ഒളിച്ചുവെക്കാൻ ശ്രമിക്കുന്നത്. എന്തുകൊണ്ട് മന്ത്രിക്ക് നെഞ്ചുവിരിച്ചുകൊണ്ട് ഒരു അന്വേഷണ ഏജൻസിയുടെ മുമ്പിൽ ഹാജരാകാൻ സാധിച്ചില്ല. സംശയിക്കപ്പെടുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. സ്വർണക്കടത്തുകേസിൽ മന്ത്രിക്കുള്ള ബന്ധത്തെ കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് ഈ നടപടിയെന്നും പി.കെ.ഫിറോസ് പറഞ്ഞു.

കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസിൽവച്ച് രാവിലെ ഒമ്പത് മണിമുതലായിരുന്നു മന്ത്രിയെ ചോദ്യം ചെയ്തത്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രിയോട് വിവരങ്ങൾ തേടിയതായും റിപ്പോർട്ടുകളുണ്ട്. അതോടൊപ്പം പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചും മൊഴിയെടുത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള മന്ത്രിയുടെ ബന്ധത്തെപ്പറ്റിയും അന്വേഷണം സംഘം ആരാഞ്ഞു. സ്വർണക്കടത്തിന് മന്ത്രി കൂട്ടുനിന്നെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിൽ ഇത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്.

വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നും മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടും ഇ.ഡി മന്ത്രിയെ ചോദ്യം ചെയ്തു. ജലീലിന്റെ മൊഴികൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിച്ചു വരുത്തുമെന്നും ഇഡി അധികൃതർ പറഞ്ഞു.രാവിലെയോടെ സ്വകാര്യ വാഹനത്തിലാണ് മന്ത്രി കൊച്ചിയിലെ ഇഡി ഓഫിസിലെത്തിയത്. ഉച്ചയോടെ ചോദ്യം ചെയ്യൽ പൂർത്തിയാതിന് പിന്നാലെ മന്ത്രി മലപ്പുറത്തേക്ക് മടങ്ങി പോയി. കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് കെ.ടി ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു.