തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ കെ.ടി ജലീൽ ഹൈക്കോടതിയെ സമീപിക്കും. സർക്കാരിന്റെയും പാർട്ടിയുടെയും പിന്തുണയോടെയാണ് ജലീലിന്റെ നീക്കം. തൽക്കാലം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് ജലീലിന്റെ തീരുമാനം. കാലാവധി തീരാതെ രാജിവെക്കേണ്ടെന്ന നിലപാടിലാണ് അദ്ദേഹം. ഹൈക്കോടതി പരിശോധിച്ച വിഷയത്തിലാണ് ഇപ്പോൾ ലോകായുക്തയുടെ വിധിയെന്നതും ജലീൽ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച രേഖകൾ അ്‌ദേഹം കോടതിയിൽ ഹാജരാക്കും.

അതേസമയം ലോകായുക്ത വിധിയിൽ സർക്കാർ വിശദീകരണം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് ചികിൽസയിലായതിനാൽ അദ്ദേഹവുമായി ആലോചിച്ച് നിയമ മന്ത്രി എ. കെ ബാലൻ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത് അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി.

അതേസമയം ജലീലിന്റെ രാജിക്കായി പ്രതിപക്ഷത്ത് നിന്നും മുറവിളി ഉയരുകയാണ്.അതേസമയം, ലോകായുക്ത ഉത്തരവിന്റെ പകർപ്പ് കിട്ടിയശേഷം മേൽക്കോടതികളെ സമീപിക്കുമെന്ന് ജലീൽ ഇന്നലെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി.മന്ത്രിയെന്ന നിലയിൽ സത്യസന്ധതയില്ലാത്ത നടപടിയാണ് ജലീലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ലോകായുക്തയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

റിപ്പോർട്ട് കിട്ടിയാൽ മൂന്നുമാസത്തിനുള്ളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ് നിയമം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത നടപടി ലോകായുക്തയെ അറിയിക്കണം. തീരുമാനം തൃപ്തികരമല്ലെങ്കിൽ ലോകായുക്ത വിഷയം ഗവർണറെ പ്രത്യേക റിപ്പോർട്ട് വഴി അറിയിക്കണം. ആ റിപ്പോർട്ട് ഗവർണർ നിയമസഭയുടെ പരിഗണനയ്ക്ക് വയ്ക്കണമെന്നുമാണ് കേരള ലോകായുക്ത ആക്ടിൽ പറയുന്നത്.ഭരണഘടനയുടെ മൂന്നാമത്തെ ഷെഡ്യൂളിൽ ഉൾപ്പെട്ട സത്യപ്രതിജ്ഞാ ലംഘനം ജലീലിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് റിപ്പോർട്ട്. വകുപ്പ് മാറ്റി പ്രശ്നം പരിഹരിക്കാൻപോലും കഴിയാത്ത പ്രതിസന്ധിയാണത്.

അതിനിടെ മന്ത്രി കെ.ടി ജലീൽ തന്റെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാൻ ആവശ്യപ്പെട്ട് നൽകിയ കത്ത് പുറത്ത്. മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റം വരുത്താനാണ് കത്ത് നൽകിയത്. ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്തിക മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

മന്ത്രിയായി ചുമതലയേറ്റ് ഏതാണ്ട് രണ്ട് മാസമായപ്പോഴാണ് ഇത്തരത്തിൽ കത്ത് നൽകിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 29-6-2013 ൽ കൃത്യമായ യോഗ്യത നിശ്ചയിച്ചിരുന്നു. ഈ ഉത്തരവിൽ മറ്റം വരുത്തണണെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 26-7-2016 ൽ ജിഐഡി സെക്രട്ടറിക്ക് മന്ത്രി കത്ത് നൽകിയത്.

ജനറൽ മാനേജറുടെ യോഗ്യത ബിടെക് വിത്ത് പിജിഡിബിഎ എന്ന് കൂടി മാറ്റി യോഗ്യത നിശ്ചയിക്കണമെന്നാണ് ജലീൽ ആവശ്യപ്പെട്ടത്. മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയാണ് ബിടെക്കും പിജിഡിബിഎയും. ഈ കത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യത മാറ്റി നിശ്ചയിച്ചു സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു.

ലോകായുക്തയ്ക്ക് മുന്നിൽ ഈ കത്ത് കൃത്യമായ തെളിവായി എത്തിയതാണ് മന്ത്രി കെ.ടി ജലീൽ അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ബോധ്യപ്പെടാനുണ്ടായ കാര്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത ആക്ട് സെക്ഷൻ 14 പ്രകാരം മന്ത്രി കെ.ടി ജലീലിനെ നീക്കണമെന്ന ഉത്തരവിലേക്ക് നയിച്ചതും. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവായി നൽകുന്നത്.