പാലക്കാട്: നാലര വർഷം മുമ്പ് നടന്ന അരുകൊലയുട ചുരുളഴിച്ചു കേരളാ പൊലീസ്. കടമ്പഴിപ്പുറം കണ്ണുകുറുശിയിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിലാണ് അപ്രതീക്ഷിതമായി പ്രതിയെ പൊലീസ് പിടികൂടിയത്. ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് അയൽവാസിയാണ്. കടമ്പഴിപ്പുറം കണ്ണുകുറുശി ഉണ്ണീരിക്കുണ്ടിൽ വീട്ടിൽ യു കെ രാജേന്ദ്രൻ (49) ആണ് നാലര വർഷത്തിനുശേഷം അറസ്റ്റിലായത്.

2016 നവംബർ 14നായിരുന്നു നാട് ഞെട്ടിയ ക്രൂരമായ കൊലപാതകം. കണ്ണുകുറുശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ (55), ഭാര്യ അമ്മുക്കുട്ടി (52) എന്നിവരെ കിടപ്പുമുറയിലിട്ട് തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. അതിക്രൂരമായ ഈ കൊലപാതകം നടന്നത് മോഷണ ശ്രമത്തിന് ഇടയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. മക്കൾ വിദേശത്തായതിനാൽ ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. അമ്മുക്കുട്ടി ധരിച്ച ആറരപ്പവൻ സ്വർണവും 4,000 രൂപയും നഷ്ടപ്പെട്ടിരുന്നു.

അതേലമയം കേസിൽ കേസിൽ അഞ്ചു മാസം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്കെത്താൻ സാധിച്ചില്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് നാട്ടുകാർ സംയുക്ത സമരസമിതിയും ആക്ഷൻ കൗൺസിലും രൂപീകരിച്ചു. ഒറ്റപ്പാലം മുൻ എംഎൽഎ പി ഉണ്ണി നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതിനെത്തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തുടർന്ന്, 2019ൽ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് കൈമാറി. നിരവധി പേരുടെ മൊഴിയും വിരലടയാളവും ശേഖരിച്ചു. ലക്ഷക്കണക്കിന് ഫോൺവിളികളും പരിശോധിച്ചു. ഒടുവിൽ സംശയമുള്ളവരെ വേഷംമാറി മാസങ്ങളോളം നിരീക്ഷിച്ചശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ക്രൈംബ്രാഞ്ച് എസ്‌പിമാരായ സുദർശൻ, സലീം, ഡിവൈഎസ്‌പിമാരായ എം വി മണികണ്ഠൻ, സി എം ദേവദാസ്, തൃശൂർ ക്രൈംബ്രാഞ്ച് എസ്ഐ മുഹമ്മദ് അഷറഫ്, എഎസ്ഐമാരായ എം ഹബീബ്, പി സുദേവ്, സുദേവൻ, കെ രാമകൃഷ്ണൻ, എസ്സിപിഒമാരായ സതീഷ്‌കുമാർ, കെ രമേശ്, കെ സജീന, സി വി ഷീബ, സിപിഒ എച്ച് ഷിയാവുദ്ദീൻ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി രാജേന്ദ്രനെ കടമ്പഴിപ്പുറത്തെ വാടകവീട്ടിൽനിന്ന് അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. അന്വേഷകസംഘം കസ്റ്റഡിയിൽ വാങ്ങിയശേഷം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ഐജി എസ് ശ്രീജിത്ത്, എസ്‌പിമാരായ സലീം, ഡിവൈഎസ്‌പി മണികണ്ഠൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരുപാട് പണമുണ്ടെന്ന് കരുതി മോഷ്ടിക്കാനിറങ്ങി, ലഭിക്കാതെ വന്നതോടെ അരുംകൊല

മക്കൾ വിദേശത്തായതിനാൽ ദമ്പതികളുടെ പക്കൽ ഒരുപാട് പണം ഉണ്ടായിരുന്നെന്ന ധാരണ നാട്ടുകാർക്കിടയിൽ ഉണ്ടായി. ഈ ചിന്തയാണ് അരുംകൊലയിലേക്ക് കാര്യങ്ങൽ എത്തിച്ചത്. വളരെക്കാലം ദാരിദ്ര്യത്തിൽ കഴിഞ്ഞ ഗോപാലകൃഷ്ണനും ഭാര്യയും മക്കൾ വിദേശത്ത് ജോലി നേടിയതോടെയാണ് കൂലിപ്പണി അവസാനിപ്പിച്ചത്. നോട്ടുനിരോധനം നടന്ന സമയം കടമ്പഴിപ്പുറം രജിസ്റ്റർ ഓഫീസിനടുത്ത് മക്കൾക്ക് വീടുവയ്ക്കാൻ സ്ഥലം വാങ്ങാൻ ഇവർ പണം നൽകിയിരുന്നു.

ഇതോടെ ദമ്പതികളുടെ കൈയിൽ ധാരാളം പണമുണ്ടെന്ന് നാട്ടുകാർക്കിടയിൽ സംസാരമായി. ഇതോടെ മോഷണം ലക്ഷ്യമിട്ട് രാജേന്ദ്രൻ പദ്ധതികൾ തയ്യാറാക്കുകയാിരുന്നു. ചെന്നൈയിൽ ഹോട്ടൽ നടത്തിയിരുന്ന പ്രതിക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ഗോപാലകൃഷ്ണന്റെ വീടും പരിസരവും അടുത്തറിയുന്ന പ്രതി മോഷണത്തിനാണ് ഓട് പൊളിച്ചിറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ ഒന്നും ലഭിക്കാതായതോടെ കൊല നടത്തുകയായിരുന്നു.

ഗോപാലകൃഷ്ണനെയും അമ്മുക്കുട്ടിയെയും തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം നിരവധിതവണ വെട്ടുകയും കുത്തുകയും ചെയ്തിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ മുഖം വെട്ടേറ്റ് വികൃതമായ നിലയിലായിരുന്നു. ചെറുതും വലുതുമായ എൺപതോളം വെട്ടാണ് ശരീരത്തിലുണ്ടായിരുന്നത്. മുതുകിൽ മൂർച്ചയേറിയ ആയുധംകൊണ്ട് പരിക്കേൽപ്പിച്ചിരുന്നു. തങ്കമണിയുടെ തലയുടെ പിൻഭാഗത്തും ചെവിയുടെ മുകളിലും ആഴത്തിൽ വെട്ടേറ്റിരുന്നു. നെഞ്ചിൽ മൂർച്ചയേറിയ ആയുധംകൊണ്ട് കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇവരുടെ ശരീരത്തിൽ നാൽപ്പതോളം വെട്ടേറ്റിരുന്നു.

ഏറെ ചർച്ചകൾക്ക് ഇടയാക്കിയ കേസാണ് പൊലീസ് തെളിയിരിച്ചിരിക്കുന്നത്. കേരളാ പൊലീസിന്റെ കുറ്റാന്വേഷണ മികവിന് മറ്റൊരു തെളിവു കൂടിയാണ് ഈ കേസ്.