കൊല്ലം: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ രേഷ്മയുടെ ഭർത്താവ് വിഷ്ണു. അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ തന്നോട് പറഞ്ഞിരുന്നതായി വിഷ്ണു വെളിപ്പെടുത്തി. എന്നാൽ ഗ്രീഷ്മയും, ആര്യയും ചേർന്ന് ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ല. കാണാതാകുന്നതിന് തൊട്ട് മുമ്പ് രേഷ്മയുമായി ഫേസ്‌ബുക്ക് സൗഹൃദമുണ്ടെന്ന് മാത്രം ആര്യ തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും വിഷ്ണു പറഞ്ഞു.

അനന്തു എന്ന കാമുകനെ കുറിച്ച് മുമ്പ് സൂചന കിട്ടിയിരുന്നു. എന്നാൽ ആൾ ആരെന്ന് മനസിലായിരുന്നില്ലെന്നാണ് വിഷ്ണു പറയുന്നത്. രേഷ്മയുടെ ഫേസ്‌ബുക്ക് ചാറ്റുകളുടെ പേരിൽ വഴക്ക് പതിവായിരുന്നുവെന്നും വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. രേഷ്മയുമായി ഫേസ്‌ബുക്ക് സൗഹൃദമുള്ള കാര്യം ആര്യ മരിക്കും മുമ്പ് തന്നോട് സൂചിപ്പിച്ചിരുന്നു. പക്ഷേ, ഗ്രീഷ്മയും ആര്യയും ചേർന്ന് ചതിക്കുമെന്ന് സംശയിച്ചിരുന്നില്ലെന്ന് വിഷ്ണു പറഞ്ഞു. അവർ കുഞ്ഞിനെ കൊല്ലാൻ നിർദേശിക്കുമെന്ന് കരുതുന്നില്ല. ഇനി രേഷ്മയെ സ്വീകരിക്കാൻ തനിക്കാവില്ലെന്നും വിഷ്ണു കൂട്ടിച്ചേർത്തു.

അജ്ഞാത കാമുകനായി നടിച്ച് രേഷ്മയെ പറ്റിച്ചത് ആര്യ (23), ഗ്രീഷ്മ (22) എന്നിവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അനന്തു എന്ന വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ഒന്നരവർഷത്തിലേറെയാണ് രേഷ്മയുമായി ഇവർ ചാറ്റു ചെയ്തത്. ഗ്രീഷ്മയുടെ അടുത്ത സുഹൃത്ത്, പരവൂർ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ ചോദ്യം ചെയ്തതാണ് കേസിൽ വഴിത്തിരിവായത്. വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി രേഷ്മയുമായി ചാറ്റ് ചെയ്ത വിവരം ഗ്രീഷ്മ ഇയാളോടു പറഞ്ഞിരുന്നു. രേഷ്മയെ കബളിപ്പിച്ചിരുന്നെന്നും തമാശയ്ക്കു ചെയ്തതാണെന്നും കാണാതാകുന്നതിന്റെ തലേദിവസം ആര്യ ഭർതൃമാതാവിനോടും പറഞ്ഞിരുന്നു. ഇവരും പൊലീസിനു മൊഴി നൽകി. എന്നാൽ രേഷ്മ ഗർഭിണിയായിരുന്ന വിവരം ഗ്രീഷ്മയോ ആര്യയോ അറിഞ്ഞിരുന്നില്ല.

രേഷ്മയുടെ ഭർത്താവ് കല്ലുവാതുക്കൽ ഊഴായ്ക്കോട്, പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ വിഷ്ണുവിന്റെ സഹോദരിയുടെ മകളും. കാമുകനോടൊത്തു ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന രേഷ്മയുടെ മൊഴി വാർത്തയിൽ കണ്ടപ്പോൾ മാത്രമാണ്, തങ്ങളുടെ തമാശ വലിയ പ്രശ്നമായെന്നു യുവതികൾ തിരിച്ചറിഞ്ഞതെന്ന് എസിപി വൈ.നിസാമുദ്ദീൻ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച വിവരം കാമുകന് അറിയില്ലെന്നു രേഷ്മയും മൊഴി നൽകിയിരുന്നു.

ഒരേ വീട്ടിൽ കഴിയുമ്പോൾ തന്നെയാണ് ഭർത്താവിന്റെ സഹോദരന്റെ ഭാര്യയുമായി ആര്യ വ്യാജപ്രൊഫൈലിൽ ചാറ്റ് ചെയ്തിരുന്നത്. തൊട്ടടുത്ത വീട്ടിലാണ് ഗ്രീഷ്മയും താമസിച്ചിരുന്നത്. തമാശയ്ക്കുള്ള ചാറ്റ് പിഞ്ചുകുഞ്ഞിന്റെ മരണത്തിലേക്കു നയിക്കുമെന്ന് ഇവർ പ്രതീക്ഷിച്ചിരുന്നില്ലെന്നു പൊലീസ് പറയുന്നു.

അതേസമയം ഒരിക്കൽ പോലും നേരിൽ കാണാത്ത കാമുകന് വേണ്ടി രേഷ്മ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചത് കൂടാതെ മാധ്യമങ്ങൾക്ക് മുന്നിൽ അടക്കം വൻ നാടകമാണ് കളിച്ചത്. അന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ അടക്കം രേഷ്മ യാതൊരു ഭാവഭേദവും കൂടാതെ മാധ്യമങ്ങൾക്ക് മുന്നിൽ സംഭവം വിവരിക്കാനും തയ്യാറായി. ഈ ദൃശ്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു പ്രദേശിക ചാനലിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുഞ്ഞിനെ താനാണ് ആദ്യം കണ്ടെതെന്നും കരിയിലക്കൂട്ടിൽ നിന്ന് കിട്ടിയ കുട്ടിയെ എല്ലാവരെയും വിളിച്ച് കാണിച്ചത്. താനാണെന്നും രേഷ്മ പറഞ്ഞു.