കണ്ണുർ: കണ്ണൂർ നഗരത്തിൽ ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം എ വേട്ടയിൽ റിമാൻഡിലായ ദമ്പതികൾ അന്തർ സംസ്ഥാന മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കണ്ണൂർ ജില്ല കേന്ദ്രമാക്കി ലക്ഷങ്ങളുടെ മയക്കുമരുന്ന് ഇടപാടാണ് ആഡംബര ജീവിതം നയിച്ചിരുന്ന ഇവർ നടത്തിയിരുന്നത്. നാട്ടുകാർക്കു മുൻപിൽ ഉത്തമ കുടുംബിനിയും മതാചാരവിശ്വാസിയുമായി നടന്നിരുന്ന ബൾക്കിസിന് നേരത്തെ മയക്കുമരുന്നു ഇടപാടുമായി ബന്ധമുണ്ടെന്ന വിവരംരഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ ഇവരെ കുടുക്കാൻ വേണ്ടി പലതവണ ശ്രമിച്ചിട്ടും നടന്നിട്ടില്ല.

നേരത്തെ എം.ഡി. എം. എ കടത്തുന്നതിനിടെ ബാൾക്കിസും ഭർത്താവും സഞ്ചരിച്ചിരുന്ന കാറിനെ പൊലിസ് പിൻതുടർന്നുവെങ്കിലും ഇവർ വഴിയിൽ മയക്കുമരുന്ന് ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. കർണാടകയിലെ വിവിധഭാഗങ്ങളിൽ നിന്നാണ് ഇവർ അതീവമാരകമായ മയക്കുമരുന്നെത്തിച്ചിരുന്നതായാണ് പൊലിസ് അന്വേഷണത്തിൽ നിന്നും തെളിഞ്ഞിട്ടുണ്ട്. പ്രധാനമായും ബംഗ്ളൂരിൽ നിന്നാണ് ഇവർ മയക്കുമരുന്ന് മൊത്തമായി വാങ്ങിയിരുന്നത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന വൻ റാക്കറ്റുതന്നെയുള്ളതായി പൊലിസ് പറയുന്നു. ഇതിന്റെ ലാഭവിഹിതം മാത്രമാണ് ഇവർക്ക് ലഭിച്ചിരുന്നത്.

മുഴപ്പിലങ്ങാട് സ്വദേശികളായ അഫ്സ് ൽ (33) ഭാര്യ ബൾകീസ് (31) എന്നിവരാണ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരിയും സംഘവും തെക്കിബസാറിലെ പാർസൽ ഓഫിസിൽ വച്ചാണ് തിങ്കളാഴ്‌ച്ച ഉച്ചയ്ക്കു രണ്ടുമണിയോടെ അറസ്റ്റു ചെയ്തത് പ്രതികളിൽ രണ്ടു കിലോ എം.ഡി.എം.എ, ബ്രൗൺഷുഗർ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ബംഗ്ളൂരിൽ പോയി വരുന്ന ടൂറിസ്റ്റു ബസ് കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് കടത്തിയതെന്ന് സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോ പറഞ്ഞു.

ബസിൽ വന്ന പാർസൽ വാങ്ങാനാണ് ഇവർ ഇന്നലെ ഉച്ചയോടെ തെക്കി ബസാറിലെ പാർസൽ സർവീസ് ഓഫിസിലെത്തിയത്.നേരത്തെ മുഴപ്പിലങ്ങാട് നിന്നും പ്രതികൾ പിടിയിലായിരുന്നുവെങ്കിലും ബാൾകീ സും അഫ്സലും പാർസൽ ഉപേക്ഷിച്ചു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. ഈക്കാര്യം ഇവർ സമ്മതിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു കോടി വിലയുള്ള രണ്ടു കിലോ എം.ഡി.എം.എ പി ടി കൂടുന്നതെന്നുംസിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.

ബംഗ്ളൂരിൽ നിന്നും ടൂറിസ്റ്റു ബസുകളിലൂടെയാണ് പാർസലെന്ന വ്യാജേനെ ഇവർ മയക്കുമരുന്ന് കടത്തിയിരുന്നത്. ഇതു കൈപ്പറ്റാനാണ് ഇവർ കണ്ണൂരിലെ പാർസൽ സർവീസ് ഓഫിസിലെത്തിയത്. ബാൾക്കീസ് നേരത്തെ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന സംശയത്തെ തുടർന്ന് പൊലിസിന്റെയും എക്സൈസിന്റെയും നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഇടപാടുകാരെകുറിച്ചും അന്വേഷണം നടത്തിവരുന്നതായി സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു. എസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിനു ശേഷം പ്രതികളുടെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി.

കണ്ണൂർ ജില്ലയിലേക്ക് പാർസൽ വഴിയും കൊറിയർ വഴിയും മയക്കുമരുന്നുകൾ കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നു കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. ഇതു കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കും.ഒരുകോടിയുടെ എം.ഡി. എം. എ പിടികൂടിയ സംഭവത്തിൽ ടൂറിസ്റ്റു ബസുകാരെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഇവർക്കു മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടില്ലെന്നും സിറ്റി പൊലിസ് കമ്മിഷണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.