കണ്ണൂർ: വിദ്യാഭ്യാസ രംഗത്തെ കാവി വൽക്കരണം എതിർത്തു കൊണ്ട് സെനറ്റിൽ പ്രമേയം പാസാക്കിയ കണ്ണൂർ സർവ്വകലാശാല സംഘ് പരിവാർ താത്വികാചര്യന്മാരുടെ ഗ്രന്ഥങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. സിപിഎമ്മിന ഞെട്ടൽ സമ്മാനിക്കുന്നതാണ് സിപിഎമ്മിന്റെ കൊട്ടകൊത്തളത്തിൽ തന്നെ സംഘപരിവാർ ആചാര്യന്മാരെ കുറിച്ചുള്ള പുസ്തകം ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പഠിച്ചിറങ്ങിയ ബ്രണ്ണൻ കോളേജിൽ മാത്രമാണ് എം എ പബ്ലിക്ക് അഡ്‌മിനിസ്‌ട്രേഷൻ കോഴ്‌സ് ഉള്ളത്. ഈ കോളേജിലേക്ക് വേണ്ടിയാണ് പരിവാർ ആചാര്യന്മാരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് എന്നതു കൂടിയാകുമ്പോൾ സിപിഎമ്മിൽ ആകെ അസ്വസ്ഥത പുകയുകയാണ്.

കണ്ണൂർ സർവകലാശാലയുടെ പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരേയാണ് പ്രതിഷേധമുയരുന്നത്
പബ്ലിക്ക് അഡ്‌മിനിസ്‌ട്രേഷൻ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പരാതി.

ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂർ സർവകലാശാല വൈസ് ചാൻസർ ഗോപിനാഥ് രവീന്ദ്രൻ വിഷയത്തിൽ പ്രതികരിക്കാൻ തയാറായില്ല. നീക്കത്തിനെതിരേ വിവിധ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ കണ്ണൂർ സർവകലാശാല ആസ്ഥാനത്തിലേക്ക് മാർച്ച് നടത്തി.
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ തലശേരി ബ്രണ്ണൻ കോളജിൽ മാത്രമാണ് എംഎ പബ്ലിക്ക് അഡ്‌മിനിസ്‌ട്രേഷൻ കോഴ്‌സ് ഉള്ളത്. പുതിയതായി അനുവദിച്ച കോഴ്‌സാണ് ഇത്. ബ്രണ്ണനിലെ അദ്ധ്യാപകർ തന്നെ സിലബസ് തയാറാക്കി നൽകുകയും അത് വൈസ് ചാൻസലർ അംഗീകരിക്കുകയും ചെയ്തുവെന്നാണ് കിട്ടുന്ന വിവരം.

ആരാണ് ഹിന്ദു (Hindutva: Who Is a Hindu?) വി ഡി സവർക്കറുടെ പുസ്തകം, ബഞ്ച് ഓഫ് തോട്ട്‌സ് ( Bunch of Thoughts) എം എസ് ഗോൾവാൾക്കറുടെ പുസ്തകം, വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ് (We or Our Nationhood Defined) എം എസ് ഗോൾവാൾക്കറുടെ പുസ്തകം, ഇന്ത്യനൈസേഷൻ; വാട്ട് വൈ ആൻഡ് ഹൗ - ബൽരാജ് മധോക് എന്നിവരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. ഇടതു പുരോഗമന നേതാക്കളുടെ വൻനിരയാണ് കണ്ണൂർ സർവകലാശാലയെ നിയന്ത്രിക്കുന്നത്.

ഇപ്പോഴത്തെ വി സി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ ജെഎൻ.യുവിൽ പഠിക്കുകയും ജാമില്ലായ്യിയിൽ ജോലി ചെയ്യുകയും ചെയ്ത കടുത്ത ഇടതു സഹയാത്രികനാണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗമായ എൻ.സുകന്യ, കാസർകോട്ടെ സിപിഎം നേതാവ് ഡോ.വി.പി പി മുസ്തഫ, പുരോഗമന കലാസാഹിത്യ സംഘം നേതാവ് പ്രമോദ് വെള്ളച്ചാൽ തുടങ്ങി സി.പിഎമ്മിന് മൃഗീയാധിപത്യമുള്ള സർവകലാശാലയിൽ സംഘ് പരിവാർ അനുകൂല സിലബസ് പഠിപ്പിക്കുന്നത്. സിപിഎമ്മിലും എസ്.എഫ്.ഐ യിലും ചൂടേറിയ ചർച്ചയായിട്ടുണ്ട്. ഈ വിഷയത്തിൽ എസ്.എഫ്.ഐ നേതാക്കൾ കടുത്ത അതൃപ്തിയിലാണ്.ഇതിനു പുറമേ സംഘ് പരിവാർ അനുകൂല സിലബസിനെതിരെ കെ.എസ്.യുവും എം.എസ്.എഫും സർവകലാശാലയിലേക്ക് മാർച്ച് നടത്തിയിരുന്നു.