തിരുവനന്തപുരം: കഴക്കൂട്ടത്ത് എസ്ഐയും സംഘവും യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് ഇനിയും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മർദ്ദിച്ച പൊലിസുകാരനെതിരെ നടപടി എടുക്കാതെ സസ്പെന്റ് ചെയ്ത ശേഷം തിരിച്ചെടുത്തു. പൊലീസിനെതിരെ പരാതി പറഞ്ഞതിൽ ഭീഷണിയുണ്ടെന്ന് മർദ്ദനമേറ്റ ഷിബുകുമാർ ആരോപിച്ചു.

കഴിഞ്ഞ മാസം എട്ടിനാണ് സംഭവം. സാമൂഹ്യ വിരുദ്ധരെ ഒഴിപ്പിക്കാനെന്ന പേരിലാണ് കഴക്കൂട്ടം എസ്ഐ വിമലിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തിയത്. മേൽപ്പാലത്തിനടയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്ന് റസിഡൻസ് അസോസിയേഷന്റെ പരാതിയുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. മഫ്തിയിൽ സ്വകാര്യ കാറിലെത്തിയ പൊലീസ് സംഘം അവിടെ കണ്ടവരെ ഒക്കെ ആട്ടിപ്പായിച്ചു. ഒപ്പം ലാത്തിയടിയും. ഈ പാലത്തിന് തൊട്ടടുത്ത് താമസിക്കുന്ന താൻ പൊലീസ് എത്തിയതിറിഞ്ഞ് വീടിന് പുറത്തേക്ക് ഇറങ്ങിയതിനെ തുടർന്നാണ് മർദ്ദനമേറ്റതെന്ന് ഷിബുകുമാർ പറയുന്നു

ഇവിടത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹിയാണ് ഷിബു. അസോസിയേഷൻ പരാതി നൽകിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. സംഭവം വിവാദമായതോടെ എസ്ഐ വിമലിനെ സസ്പെൻഡ് ചെയ്തു. എന്നാൽ, ഒരാഴ്ചയ്ക്ക് ശേഷം പൂന്തുറ എസ്ഐയാക്കി തിരിച്ചെടുത്തു. പക്ഷേ ഷിബുവിനെ വടി കൊണ്ട് പുറം അടിച്ച് പൊളിച്ച വിഷ്ണു എന്ന പൊലീസുകാരൻ ഇപ്പോഴും കഴക്കൂട്ടം സ്റ്റേഷനിലുണ്ട്. ഇയാൾക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. അതേസമയം തല്ലിയിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.