കൊച്ചി: കേരളത്തിൽ സമീപകാലത്ത് കണ്ടിട്ടില്ലാത്ത തരത്തിലെ പൊലീസ് ഓപ്പറേഷനാണ് കിഴക്കമ്പലത്ത് പുലർച്ചെ ഉണ്ടായത്. രാത്രി പന്ത്രണ്ടു മുതൽ ഒരു മണി വരെ അക്രമികൾ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടി. പൊലീസുകാരെ ജീപ്പിനുള്ളിൽ ഇട്ട് ജീവനോടെ കത്തിക്കാനും ശ്രമിച്ചു. ഇതോടെയാണ് പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നത്. വെടിവയ്‌പ്പ് ഒഴിവാക്കാൻ കഴിഞ്ഞത് പൊലീസിന്റെ നേട്ടമാണ്. അതുകൊണ്ട് തന്നെ ആളപായമില്ലാതെ ആലുവ എസ് പിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ വിജയകരമായി അവസാനിപ്പിച്ചു.

ലഹരിയിൽ ആറാടിയത് കിറ്റക്‌സിലെ സ്‌കിൽഡ് ലേബേഴ്‌സ് എന്നാണ് സൂചന. നാട്ടുകാരുടെ പരാതിയിൽ എത്തിയ പൊലീസിനേയും ആക്രമിക്കുകയായിരുന്നു അവർ. സിഐ അടക്കമുള്ളവരെ വളഞ്ഞിട്ട് മർദ്ദിച്ച് പ്രകോപനം സൃഷ്ടിച്ചതോടെ പൊലീസിന് സംഭവത്തിന്റെ ഗൗരവം പിടികിട്ടി. രണ്ട് പൊലീസ് ജീപ്പുകൾ കത്തിച്ചതോടെ കൂടുതൽ സേന എത്തി കമ്പനി ക്വാട്ടേഴ്‌സിലേക്ക് ഇരച്ചു കയറി അക്രമികളെ കീഴടക്കുകയായിരുന്നു. കിഴക്കമ്പലത്ത് കഞ്ചാവിൽ മുങ്ങിയ ക്രിസ്മസ് ആഘോഷമാണ് അർദ്ധരാത്രിയിൽ പ്രശ്‌നങ്ങൾക്ക് കാരണമായത്.

നാഗാലാന്റിൽ നിന്നും മണിപ്പൂരിൽ നിന്നുമുള്ളവരായിരുന്നു കിഴക്കമ്പലത്തെ ക്വാട്ടേഴ്‌സിൽ കഴിഞ്ഞത്. ഇവർ സ്ഥിരം പ്രശ്‌നക്കാരായിരുന്നു. നാട്ടുകാർക്ക് സ്ഥിരം തലവേദന. മദ്യപിച്ചും കഞ്ചാവടിച്ചും നാട്ടുകാരോട് പലപ്പോഴും മോശമായി പെരുമാറുന്നവർ. പന്ത്രണ്ട് മണിയോടെ തുടങ്ങിയ പ്രശ്‌നം ചിലർ പൊലീസിൽ അറിയിച്ചു. കുറച്ചു പൊലീസുകാരെത്തി. പ്രശ്‌നം പറഞ്ഞു തീർക്കാൻ ശ്രമിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ തർക്കമായിരുന്നു അപ്പോൾ സംഘർഷമായി നിന്നത്. പൊലീസ് എത്തിയതോടെ ഇവർ ഒരുമിച്ച് പൊലീസിനെതിരെ തിരിഞ്ഞു. നാട്ടുകാരേയും വെറുതെ വിട്ടില്ല. പൊലീസ് ജീപ്പ് സംഘം ചേർന്ന് കത്തിച്ചു.

പൊലീസ് ജീപ്പിനുള്ളിൽ പൊലീസുകാരെ പൂട്ടിയിട്ട് കത്തിക്കാനായിരുന്നു ശ്രമം. ഇതിനെ പൊലീസ് പ്രതിരോധിച്ചു. പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. ഇതോടെ പുത്തൻകുരിശിൽ നിന്നും കുന്നത്തുനാട്ടിൽ നിന്നും കൂടുതൽ പൊലീസ് എത്തി. കിഴക്കമ്പലത്തെ കിറ്റക്‌സ് മാനേജ്‌മെന്റും സജീവ ചർച്ചകൾക്ക് എത്തി. എന്നാൽ തൊഴിലാളികൾ മാനേജ്‌മെന്റിനെ കേട്ടില്ല. പൊലീസിനെതിരെ കല്ലെറിഞ്ഞു. വീണ്ടും പൊലീസ് വാഹനങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. ഏതാണ്ട് നൂറോളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പ്രശ്‌നം കൈവിട്ടതോടെ ആലുവ റൂറൽ എസ് പി കാർത്തിക് സ്ഥലത്തെത്തി.

സംഭവം അറിഞ്ഞ് പുത്തൻകുരിശ് സി ഐ സ്വന്തം വാഹനത്തിൽ സ്ഥലത്ത് എത്തി. അദ്ദേഹത്തെ വളഞ്ഞു വച്ച് ആക്രമിച്ചു. ഇതോടെയാണ് പുത്തൻകുരിശ് പൊലീസ് സ്ഥലത്തേക്ക് വന്നത്. ഈ പൊലീസ് ജീപ്പിനെയാണ് തടഞ്ഞു വച്ച് കത്തിക്കാൻ ശ്രമിച്ചത്. ജീപ്പ് തുറക്കാൻ സമ്മതിക്കാതെ കത്തിക്കുകയായിരുന്നു. എന്നാൽ കത്തുന്ന ജീപ്പിൽ നിന്നും പൊലീസ് ബലം പ്രയോഗിച്ച് അക്രമികളെ മാറ്റി രക്ഷപ്പെടുകയായിരുന്നു. അല്ലായിരുന്നുവെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു.

ഇതിനിടെ കുന്നത്തുനാട് സിഐയ്ക്ക് അടക്കം പരിക്കേറ്റിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് ക്വാർട്ടേഴ്‌സിലേക്ക് പ്രവേശിക്കാൻ തീരുമാനിച്ചു. അപ്പോഴും തൊഴിലാളികൾ കല്ലേറ് തുടർന്നു. നാട്ടുകാരേയും ആക്രമിച്ചു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ചവരെ ആക്രമിച്ചു. ഫോൺ നശിപ്പിച്ചു. ഇതിനിടെ കൂടതൽ പൊലീസ് സ്ഥലത്തെത്തി. ജീവനക്കാരുടെ ക്വാട്ടേഴ്‌സ് വളഞ്ഞ് അവർ അകത്തേക്ക് പ്രവേശിച്ചു. ലാത്തിചാർജ്ജിലൂടെ അക്രമികളെ കീഴടക്കി. അഞ്ചരയോടെയാണ് സ്ഥിതി ഗതികൾ ശാന്തമായത്. അഞ്ചര മണിക്കൂറോളം കിഴക്കമ്പലം യുദ്ധക്കളമായി മാറി.

കിഴക്കമ്പലത്ത് ലഹരി ഉപയോഗം ആണ് അക്രമത്തിലേക്ക് എത്തിയത്. കമ്പനി ക്വാട്ടേഴ്‌സിൽ നിന്നും ഇറങ്ങി വരാൻ പൊലീസ് അക്രമികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വഴങ്ങിയില്ല. ഇതോടെയാണ് പുലർച്ചെ മൂന്ന് മണിയോടെ കൂടുതൽ പൊലീസ് എത്തിയതും അക്രമികളെ കീഴടക്കാനുള്ള നടപടികളിലേക്ക് കടന്നതും. ഏതാണ്ട് നൂറോളം പേരെ പൊലീസ് അറസ്റ്റു ചെയ്തു. രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘർഷം പൊലീസിനു നേരെയും നാട്ടുകാർക്കു നേരെയും വ്യാപിക്കുകയായിരുന്നു.

ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികൾക്കിടയിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ ചെന്ന പൊലീസുകാരെ തൊഴിലാളികൾ കൂട്ടംചേർന്ന് മർദ്ദിക്കുകയായിരുന്നു. കുന്നത്തുനാട് സിഐ അടക്കമുള്ള നിരവധി പൊലീസുകാർക്ക് കാര്യമായി പരിക്കേറ്റു. വാഹനങ്ങൾക്കു നേരെ കല്ലേറും ഉണ്ടായി. രണ്ട് വാഹനങ്ങൾക്കു നേരെ ആക്രമണം ഉണ്ടായി. ഇതിൽ ഒരു വാഹനം പൂർണമായും കത്തിച്ചു. മറ്റു പൊലീസ് വാഹനങ്ങളുടെ താക്കോൽ ഊരിക്കൊണ്ടുപോയി. സ്ഥലത്തെത്തിയ നാട്ടുകാർക്കുനേരെ കല്ലെറിയുകയും ചെയ്തു. പുലർച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.