കോഴിക്കോട്: മുഖംമൂടി ധരിച്ചെത്തിയ കള്ളന്‍ വീട്ടമ്മയുടെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം കഴുത്തില്‍ കിടന്ന മാല മോഷ്ടിച്ചു കടന്നു കളഞ്ഞു. ചക്കിട്ടപാറ - പഞ്ചായത്തിലെ പിള്ളപ്പെരുവണ്ണ ഒകാരേശ്വര ക്ഷേത്രത്തിനു സമീപത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി ഒന്‍പത് മണിക്ക് മുഖം മൂടി ധരിച്ച് കറുത്ത കോട്ടിട്ട ആളാണ് കായലാടുമ്മല്‍ സുമയുടെ മുഖത്തേക്ക് മുളകുപൊടി വിതറി (55) കഴുത്തിനു കയറി പിടിച്ച് മാല പൊട്ടിച്ചെടുത്തത്.

ജനവാസ മേഖലയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു സുമ. സുമ ടോയ്‌ലറ്റില്‍ പോയി വന്ന് അടുക്കള വാതില്‍ അടയ്ക്കുമ്പോള്‍ മോഷ്ടാവ് തള്ളിത്തുറന്നാണ് അകത്ത് കയറിയത്. വീട്ടമ്മയുടെ നാലേകാല്‍ പവന്‍ സ്വര്‍ണ മാലയുടെ താലിയും, ഒരു കഷണവും മാത്രമാണ് തിരികെ ലഭിച്ചത്. വീട്ടമ്മയുടെ ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താന്‍ സാധിച്ചില്ല. സുമയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.