തിരുവനന്തപുരം: നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥയെ വെടിവെച്ച കേസില്‍, യുവതിയുടെ ഭര്‍ത്താവിനെതിരേ പീഡനപരാതിയുമായി പ്രതിയായ വനിതാ ഡോക്ടര്‍. ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് നായര്‍ ബലപ്രയോഗത്തിലൂടെ നിരവധി തവണ പീഡിപ്പിച്ചെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായും ഡോക്ടര്‍ പരാതി നല്‍കി. തുടര്‍ന്ന് സുജിത്തിനെതിരേ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. പ്രതിയായ ഡോക്ടറെ മൂന്നു ദിവസം കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

2021-ല്‍ പാരിപ്പള്ളിയിലും കൊല്ലത്തും വെച്ച് ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ, ചോദ്യംചെയ്യലിനിടെ വനിതാ ഡോക്ടര്‍ പോലീസിനോടു പറഞ്ഞത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സുജീത് മാലദ്വീപിലേക്ക് കടന്നുകളഞ്ഞെന്നും വനിതാ ഡോക്ടറുടെ മൊഴിയിലുണ്ട്. ഇക്കാലയളവില്‍ വനിതാ ഡോക്ടറും സുജിത്തും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരുമിച്ചു ജോലിചെയ്തിരുന്നു. സുജീത്തുമായുള്ള സൗഹൃദം ഇല്ലാതായതിന്റെ പകയും നിരാശയുമാണ് ഷിനിക്ക് നേരെയുള്ള ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. വനിതാ ഡോക്ടര്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രാക്ടിസ് ചെയ്യുമ്പോഴാണ് അവിടെ പിആര്‍ഒ ആയിരുന്ന സുജീത്തുമായി പരിചയപ്പെടുന്നത്.

സൗഹൃദം നടിച്ചെത്തിയാണ് സുജിത്ത് ബലപ്രയോഗത്തിലൂടെ പീഡനത്തിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. സൗഹൃദം തുടര്‍ന്ന് പലതവണ ചൂഷണംചെയ്തതായും പരാതിയുണ്ട്. പിന്നീട് സുജിത്ത് സൗഹൃദത്തില്‍നിന്നു പിന്മാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഇയാള്‍ ജോലിനേടി മാലദ്വീപിലേക്കു പോയി. പലതവണ സുജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തന്നെ മനഃപൂര്‍വം ഒഴിവാക്കിയാണ് ഇയാള്‍ മറ്റൊരിടത്തേക്കു കടന്നതെന്നും ഡോക്ടര്‍ സംശയിച്ചു. ഇതിലുള്ള വൈരാഗ്യത്തിലാണ് സുജിത്തിന്റെ ഭാര്യ ഷിനിയെ ഡോക്ടര്‍ ആക്രമിച്ചത്.

ശാരീരികബന്ധത്തിനു താത്പര്യമില്ലാതിരുന്നയാളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സുജിത്തിനെതിരേ പോലീസ് കേസെടുത്തിട്ടുള്ളത്. സുജിത്തിനെ അടുത്ത ദിവസം പോലീസ് ചോദ്യംചെയ്യും.