തിരുവനന്തപുരം: ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചു മറ്റൊരു വീട്ടമ്മയുമായി ഒളിച്ചോടിയ യുവാവിനെ പൊലീസ് പൊക്കി. തിരുവനന്തപുരം കരകുളം നിലമി രാജേഷ് ഭവനിൽ രാജേഷ്(30) എന്നയാളെയാണ് അരുവിക്കര പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കൊപ്പം നാടുവിട്ട വെമ്പായം സ്വദേശിനിയായ വീട്ടമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു.

ഏഴുവർഷം മുമ്പ് അരുവിക്കര വടക്കേമല സ്വദേശിനിയെ പ്രണയിച്ചു വിവാഹം കഴിച്ചയാളാണ് രാജേഷ്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. എന്നാൽ അടുത്തിടെയായി ഇയാൾ മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇതോടെ ഭാര്യയുമായി അനാവശ്യ കാര്യങ്ങളുടെ പേരിൽ വഴക്കും തുടങ്ങി.

ഭാര്യയെ നിരന്തരം രാജേഷ് ഉപദ്രവിക്കാറുണ്ടായിരുന്നു. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ അറിഞ്ഞതോടെ വഴക്കും മർദ്ദനവും പതിവാകുകയും ചെയ്തു. ഇതിനിടെയാണ് നാലു ദിവസം മുമ്പാണ് രാജേഷ് ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വെമ്പായം സ്വദേശിയായ യുവതിയുമായി ഒളിച്ചോടിയത്.

വെമ്പായം മുക്കംപാലമൂട്ടിലാണ് ഇയാളുടെ കാമുകിയുടെ സ്ഥലം. ഇരുവരും ആദ്യം ജില്ല വിട്ടുപോകുകയും പിന്നീട് മടങ്ങിയെത്തി വട്ടപ്പാറ കണക്കോട്ട് വീട് വാടകയ്‌ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. അതിനിടെയാണ് രഹസ്യവിവരത്തെ തുടർന്ന് പൊലീസ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്.

രാജേഷും ഭാര്യയും തമ്മിൽ കുറച്ചുനാളുകളായി വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും റിപ്പോർട്ടുണ്ട്. രാജേഷിനെതിരെ സ്ത്രീപീഡനത്തിനും ബാലാവകാശ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് അരുവിക്കര പൊലീസ് പറഞ്ഞു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പ്രേമിച്ച യുവതിയെ വിവാഹം കഴിച്ച് ഏഴു വർഷം പിന്നിടുമ്പോഴാണ് ഇയാൾ വെമ്പായം സ്വദേശിനിയായ ഭർതൃമതിക്കൊപ്പം ഒളിച്ചോടിയത്.