കോട്ടയം: മദ്യലഹരിയിൽ 52-കാരൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം തിരുവാതുക്കലിന് സമീപം പതിനാറിൽ ചിറയിലാണ് സംഭവം. കാർത്തിക ഭവനിൽ സുജാത(72)യാണ് കൊല്ലപ്പെട്ടത്. മകൻ ബിജുവാണ് സുജാതയെ ആക്രമിച്ചത്. ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അച്ഛൻ തമ്പി(74)യെ ബിജു ചുറ്റിക കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു ബിജുവിന്റെ ആക്രമണം.

ബിജു പിതാവിനെ ഓടിച്ചിട്ട് ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ അയൽവാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. വെട്ടുകത്തി കൊണ്ട് പരിക്കേറ്റ സുജാതയെയും തമ്പിയേയും തുടർന്ന് നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് സുജാത മരിച്ചത്. സുജാതയുടെ മൃതദേഹത്തിൽ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയിൽ നീരുമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യലഹരിയിൽ ബിജു വീട്ടിൽ സ്ഥിരമായി വഴക്ക് ഉണ്ടാക്കിയിരുന്നു. ഇന്നും സമാന സംഭവം ആവർത്തിച്ചതാവാമെന്നാണ് കരുതുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുർന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ ബിജുവിനെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്‌ഐ. ടി. ശ്രീജിത്ത്, സി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.