ചണ്ഡീഗഡ്: ആറും എട്ടും വയസ് പ്രായമുള്ള ആൺകുട്ടികളെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ ശേഷം അയൽവാസി ജീവനൊടുക്കി. പഞ്ചാബിലെ ലുധിയാനയിൽ ശനിയാഴ്ചയാണ് സംഭവം. കുട്ടികളുടെ അമ്മയോട് ഇയാൾക്ക് പ്രണയമായിരുന്നു. എന്നാൽ, യുവതി ഇയാളുടെ ആവശ്യം നിരസിച്ചതോടെ രൂപപ്പെട്ട പകയാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ആറു വയസുള്ള മനീഷിനെയും എട്ട് വയസുള്ള രജനീഷിനെയുമാണ് കൊലപ്പെടുത്തിയത്. കുട്ടികളെ രണ്ടുപേരെയും യുവാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഈസമയത്ത് കുട്ടികളുടെ അമ്മ വീട്ടുജോലി ചെയ്യുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കുട്ടികളുടെ കഴുത്തുമുറിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു.

ഈ ആയുധം ഉപയോഗിച്ച് തന്നെ സ്വയം ഗുരുതരമായി മുറിവേൽപ്പിച്ച ശേഷമാണ് യുവാവ് തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിന് മാത്രമാണ് കുട്ടികളുടെ അമ്മയോട് പ്രണയം ഉണ്ടായിരുന്നത്. തിരിച്ച് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ദിവസങ്ങൾക്ക് മുൻപ് ഇക്കാര്യം പറഞ്ഞ് കുട്ടികളുടെ അച്ഛൻ യുവാവിനെ മർദ്ദിച്ചിരുന്നു. ഇതാകാം പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.