കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം മുന്നോട്ടു പോകുമ്പോൾ നിർണായകമായി സാക്ഷി മൊഴി. ക്വട്ടഷൻ കൊടുത്തു നടിയെ തട്ടിക്കൊണ്ടി പീഡിപ്പിക്കാൻ ദിലീപിനെ പ്രേരിപ്പിക്കാൻ ഇടയാക്കിയത് എന്തെന്ന ചോദ്യത്തിന് ഉത്തരമായ സാക്ഷിമൊഴിയാണ് പുറത്തുവന്നത്. അതേസമയം കേസിൽ നിർണായകമാകേണ്ട തെളിവ് നടി മഞ്ജു നശിപ്പിച്ചെന്നുമാണ് മൊഴിയിൽ വ്യക്തമാക്കുന്നത്.

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക തെളിവുകളുണ്ടായിരുന്ന നടൻ ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാരിയർ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി ഒരു സാക്ഷി മൊഴി നൽകിയിരിക്കുന്നത്. മൊഴികളുടെ വസ്തുത ബോധ്യപ്പെടാൻ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോൺ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാൻ മഞ്ജു വാരിയരും തയാറായാൽ അതു കേസന്വേഷണത്തിൽ വഴിത്തിരിവാകും.

പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാരിയർ അപ്പോൾ തോന്നിയ ദേഷ്യത്തിൽ ഫോൺ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി. തുടർന്ന് മഞ്ജു ഈ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു.

ഫോണിൽ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാൻ സിനിമാരംഗത്തെ പലരെയും മഞ്ജു നേരിൽ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു സഹകരിച്ചതെന്നും സാക്ഷിമൊഴിയിലുണ്ട്. ഇതോടെയാണു ദിലീപിന് അക്രമിക്കപ്പെട്ട നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ മഞ്ജു വാരിയർ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണിൽ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ടു നടി കാവ്യ മാധവന്റെ ബാങ്ക് ലോക്കർ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തുറന്നു പരിശോധിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈ ബാങ്ക് ലോക്കർ കാലിയായിരുന്നെന്നാണു വിവരം. ബാങ്കിലെ രേഖകൾ പ്രകാരം ഒരിക്കൽ മാത്രമാണു കാവ്യ മാധവൻ ബാങ്കിലെത്തി ലോക്കർ തുറന്നിട്ടുള്ളത്. നടിയെ പീഡിപ്പിച്ച സംഭവം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷമാണു ലോക്കർ തുറന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസിലും കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. നേരത്തെ ചോദ്യം ചെയ്യലിൽ കാവ്യ നൽകിയ മൊഴികളിൽ ചില പഴുതുകളും പൊരുത്തക്കേടുകളും അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനും കാവ്യക്കും മുൻ വൈരാഗ്യമുണ്ടായിരുന്നു എങ്കിൽ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്. എന്നാൽ തുടരന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കിൽ കാവ്യയുടെ മൊഴി നിർണായകമാണെങ്കിൽ മാത്രം വീണ്ടും ചോദ്യം ചെയ്താൽ മതിയെന്ന് ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിലപാട്.

ഒരുമാസം നീണ്ട് നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കാവ്യമാധവനെ ക്രൈംബ്രാഞ്ച് സംഘമെത്തി ചോദ്യം ചെയ്തത്. സാക്ഷിയായതുകൊണ്ട് തന്നെ മൊഴിയെടുക്കാൻ വീട്ടിൽ എത്തണമെന്ന് കാവ്യാമാധവൻ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ എസ് പി സുദർശനും ബൈജു പൗലോസും, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എസ് പി മോഹന ചന്ദ്രനുമാണ് ഒരുമിച്ച് ദിലീപിന്റെ വീട്ടിൽ എത്തിയതും കാ്വ്യയെ ചോദ്യം ചെയ്തതും.

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെയും ഒപ്പം കാവ്യയുടെ ജീവനക്കാരനായിരുന്ന സാഗറിന്റെ മൊഴികളാണ് കാവ്യക്ക് തിരിച്ചടിയായത്. വധ ഗൂഢാലചന കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ച ഫോൺ രേഖകളും ഡിജിറ്റൽ തെളിവുകളും കാവ്യക്ക് പ്രശ്‌നമാണ്. കേസിൽ ഇതു വരെ സാക്ഷിയായ കാവ്യ മൊഴിയെടുക്കലിന് ശേഷം പ്രതിയാക്കപ്പെടുമോ എന്ന ചോദ്യമാണ് ഇനി ഉയരുന്നത്. മുമ്പ് രണ്ട് തവണ കാവ്യക്ക് ചോദ്യം ചെയ്യലിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.

ഒരു തവണ സ്ഥലത്ത് ഇല്ല എന്ന അറിയിച്ചും രണ്ടാം തവണ ആലുവയിൽ വീട്ടിൽ മാത്രമെ മൊഴിയെടുക്കലിനോട് സഹകരിക്കാൻ കഴിയു എന്നും കാവ്യ നിലപാട് എടുത്തു. മൂന്നാമത്തെ നോട്ടീസിലാണ് കാവ്യയുടെ വീട്ടിലേക്ക് തന്നെ എത്താൻ അന്വേഷണ സംഘങ്ങൾ തിരുമാനിച്ചത്. ശബ്ദരേഖകളും ദൃശ്യങ്ങളും ഉൾപ്പെടുത്തി വിശദമായ ചോദ്യാവലി വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴികൾ കാവ്യ നിഷേധിക്കുകയായിരുന്നു.