അടിമാലി: അടിമാലി മാങ്കുളത്ത് എക്‌സൈസിന്റെ ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയത് 60 ലിറ്റർ വാറ്റുചാരായം. ഓണവിൽപ്പന പൊടിപൊടിക്കാനായി സൂക്ഷിച്ച ചാരായമാണ് കണ്ടെടുത്തത്. മാങ്കുളം താളുങ്കണ്ടത്ത് നിന്നാണ് 60 ലിറ്റർ വാറ്റുചാരായം പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നാർകോട്ടിക് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് മാങ്കുളം താളുങ്കണ്ടത്ത് നടത്തിയ റെയ്ഡിൽ കാവുങ്കൽ സിനോ എന്നയാളുടെ പുരയിടത്തിൽ നിന്നുമാണ് 60 ലിറ്റർ വാറ്റുചാരായം കണ്ടെത്തിയത്.

ലിറ്ററിന് ആയിരം രൂപയ്ക്കാണ് ചാരായ വിൽപ്പന നടത്തിയിരുന്നത്. സംഭവത്തിലെ പ്രതി താളുംകണ്ടം കാവുങ്കൽ സിനോയെ കണ്ടെത്താൻ എക്സൈസിന്റെ തിരച്ചിൽ ഊർജ്ജിതം. ഇന്നലെ ഉച്ചയോടെയാണ് സിനോയുടെ താളുംകണ്ടത്തെ വീട്ടിൽ നിന്നും സമീപത്തെ പുരയിടത്തിൽ നിന്നുമായി എക്സൈസ് സംഘം കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 60 ലിറ്റർ വാറ്റുചാരായം കണ്ടെടുത്തത്. റെയ്ഡ് നടക്കുമ്പോൾ സിനോയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നു.വീട്ടിൽ നടത്തിയ തിരച്ചിലിൽ കന്നാസിൽ സൂക്ഷിച്ച നിലയിൽ ചാരായം കണ്ടെടുത്തു. തുടർന്ന് പിൻഭാഗത്ത് പുരയിടത്തിൽ വ്യാപകമായി നടത്തിയ തിരച്ചിലിലാണ് ചപ്പുചവറുകൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ ചാരായം നിറച്ച കൂടുതൽ കന്നാസുകൾ കണ്ടെടുത്തത്.

വാഹനമെത്തുന്ന സ്ഥലത്തുനിന്നും മുക്കാൽ കിലോമീറ്ററോളം നടന്നാണ് എക്സൈസ് സംഘം സിനോയുടെ വീട്ടിലെത്തിയത്. നേരത്തെ മുതൽ സിനോ ചാരായം വാറ്റി വിറ്റിരുന്നു എന്നാണ് എക്സൈസ് അധികൃതർക്ക് ലഭിച്ച വിവരം. എന്നാൽ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ലോക്ക് ഡൗൺകാലത്ത് ഒരു ലിറ്റർ വ്യാജച്ചാരായത്തിന് ഈ മേഖലയിൽ 2500 രൂപവരെ വിലയുണ്ടായിരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഈ കാലയളവിൽ സിനോ വൻതോതിൽ വാറ്റുചാരായം വിറ്റിരിക്കാമെന്നാണ് എക്സൈസ് അധികൃതരുടെ കണക്കുകൂട്ടൽ. സിനോ നിലവിൽ വാറ്റുചാരായം വിറ്റിരുന്നത് ലിറ്ററിന് 1200-1300 നിരക്കിലായിരുന്നെന്നാണ് അധികൃതരുടെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.

700 ലിറ്റർ വാഷിൽ നിന്നാണ് ഇത്രയും ചാരായം ലഭിക്കു എന്നും വിപുലമായ വിൽപ്പന ശൃംഖല ഉള്ളതിനാലാവാം വിപുലമായിത്തന്നെ ഇയാൾ ചാരായം വാറ്റ് തുടങ്ങിയതെന്നുമാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ വിലയിരുത്തൽ. വീടിനോടനുബന്ധിച്ച് സിനോ കന്നുകാലി ഫാമും നടത്തുന്നുണ്ട്. സിനോ തങ്ങാൻ സാധ്യതയുള്ള എല്ലാസ്ഥലങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും താമസിയാതെ ഇയാളെ പിടികൂടാനാവുമെന്നാണ് പ്രതീക്ഷീക്കുന്നതെന്നും അധികൃതർ അറിയിച്ചു.

്.ഓണം സീസണിൽ വിൽപ്പന നടത്തുന്നതിനായി ഇയാൾ ചാരായം നിർമ്മിച്ച് സൂക്ഷിച്ചിട്ടുണ്ടെന്ന് എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ റ്റി വി സതീഷ് ,കെ എച്ച് രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാന്റി തോമസ്, മീരാൻ കെ എസ് ,ശരത് എസ് പി എന്നിവരും പങ്കെടുത്തു.