കണ്ണൂർ: തളിപ്പറമ്പിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അപൂർവ്വ ട്വിസ്റ്റ്. തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പത്താം ക്ലാസുകാരനെന്ന പെൺകുട്ടിയുടെ മൊഴി വിശ്വസിക്കാതിരുന്ന പൊലീസ് നടത്തിയ അന്വേഷണത്തിൽ കുടുങ്ങിയത് പെൺകുട്ടിയുടെ സ്വന്തം പിതാവ്. താൻ ഗർഭം ധരിച്ചത് അച്ഛനിൽ നിന്നാണെന്ന് പെൺകുട്ടി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇതോടെ കള്ള പീഡന കേസിൽ തളർന്ന 15കാരന് ആശ്വാസിക്കാം.

അച്ഛൻ ഭീഷണിപ്പെടുത്തിയതിനാലാണ് പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചതെന്ന് ആദ്യം മൊഴി നൽകിയതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പെൺകുട്ടി ആറ് മാസം ഗർഭിണിയാണെന്ന വിവരം ഗൾഫിലുള്ള പിതാവിന് അറിയാമായിരുന്നു. എന്നാൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇത് ബന്ധുവായ പത്താം ക്ലാസ്സുകാരന്റെ തലയിൽ കെട്ടിവെക്കാൻ ഇയാൾ ശ്രമിക്കുക ആയിരുന്നു. ലോക് ഡൗൺ സമയത്ത് നാട്ടിലുണ്ടായിരുന്ന ഇയാൾ നിരന്തരം സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ബന്ധുവായ പത്താം ക്ലാസുകാരന്റെ തലയിൽ കെട്ടിവെച്ച് വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

അച്ഛന്റെ ഭീഷണിയെ തുടർന്ന് പെൺകുട്ടി പത്താം ക്ലാസ്സുകാരന്റെ പേര് പൊലീസിനോട് പറഞ്ഞെങ്കിലും പൊലീസിന്റെ കൃത്യമായ അന്വേഷണത്തിൽ കള്ളി വെളിച്ചത്താകുക ആയിരുന്നു. ഇതോടെ മകളെ പീഡിപ്പിച്ച ശേഷം, കുറ്റം ബന്ധുവായ പത്താംക്ലാസുകാരനിൽ കെട്ടിവയ്ക്കാനുള്ള പിതാവിന്റെ ശ്രമം പൊളിയുക ആയിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി പീഡനത്തിനു ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. നാട്ടിലുണ്ടായിരുന്ന ഇയാൾ ലോക്ഡൗണിനു ശേഷം വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു.

കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംഭവം വിദേശത്തുള്ള പിതാവിനെ അറിയിച്ചിരുന്നു. എന്നാൽ, പിതാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുട്ടി പൊലീസിനോട് ആദ്യം സത്യാവസ്ഥ തുറന്നു പറഞ്ഞിരുന്നില്ല. പിതാവ് മെനഞ്ഞ കള്ള കഥ പൊലീസിന് മുന്നിൽ പെൺകുട്ടി അവതരിപ്പിക്കുക ആയിരുന്നു. 2019 ഡിസംബറിൽ വീട്ടിൽ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരൻ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരുന്നത്.

എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ കണ്ടെത്തിയ ചില വൈരുദ്ധ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയമുയർത്തി. തുടർന്നാണ് വനിതാ പൊലീസുകാരും കൗൺസിലിങ്ങ് വിദഗ്ധരും ചേർന്ന് കുട്ടിയോട് വിശദമായി സംസാരിച്ചത്. അതോടെ പെൺകുട്ടി പൊലീസിന് മുന്നിൽ സത്യം തുറന്ന് പറയുക ആയിരുന്നു. അച്ഛൻ പലതവണ പീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി ഒടുവിൽ സമ്മതിച്ചു.

പീഡിപ്പിച്ച ശേഷം മകളെ ഭീഷണിപ്പെടുത്തി ബന്ധുവായ കൗമാരക്കാരന്റെ തലയിൽ കെട്ടിവെച്ചു തലയൂരാനാണ് പിതാവ് ശ്രമിച്ചതെന്ന് പൊലീസിന് വ്യക്തമായി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പെൺകുട്ടി അച്ഛന്റെ പേര് വെളിപ്പെടുത്തിയതായാണ് സൂചന.