പാലക്കാട്: കേരളാ പൊലീസിന് അഭിമാന നേട്ടമായി സൂര്യ കൃഷ്ണ തിരോധാന കേസിലെ അന്വേഷണം. പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്നും കാണാതായ കോളജ് വിദ്യാർത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തിയ അന്വേഷണ സംഘമാണ് മികവു തെളിയിച്ചത്. മുംബൈയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഓഗസ്റ്റ് 30 നാണ് ആലത്തൂർ പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണ എന്ന ഡിഗ്രി വിദ്യാർത്ഥിനിയെ കാണാതാകുന്നത്. പുസ്തകക്കടയിൽ പോയി വരാം എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പുസ്തകക്കടയിൽ അച്ഛനോട് കാത്തിരിക്കാനും പറഞ്ഞിരുന്നു. തുടർന്ന് അച്ഛൻ രാധാകൃഷ്ണൻ കാത്തിരുന്നെങ്കില്ലും സൂര്യ കൃഷ്ണ എത്തിയില്ല.

പാലക്കാട് മേഴ്സി കോളജ് ബിഎ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സൂര്യ. വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടി കള്ളപ്പേരിൽ കോയമ്പത്തൂരിലേക്ക് ട്രെയിനിൽ പോയതായാണ് തുടക്കത്തിൽ പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് വിവിധ ഇടങ്ങളിൽ അന്വേഷണം നടന്നിരുന്നു.

പൊതുവേ ആരോടും കാര്യമായി സംസാരിക്കാത്ത സുര്യ, പത്താം ക്ലാസ്സിലും പ്ലസ് ടുവിലും ഫുൾ എ പ്ലസോടുകൂടിയാണ് പസ്സായത്. എം.ബി.ബി.എസ് എടുക്കുകയെന്ന ആഗ്രഹത്തിൽ കോട്ടയം പാലയിലെ ഒരു സ്വകാര്യ കോളേജിൽ എൻട്രസിന് പഠിച്ചിരുന്നു. സൂര്യ ഉപയോഗിച്ച ഫോണുകൾ പരിശോധന നടത്തിയെങ്കിലും പൊലീസിന് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. വിദ്യാത്ഥിനിയുടെ സുഹൃത്തുക്കൾ വഴിയും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

പെൺകുട്ടി മൊബൈൽ ഫോണോ, എടിഎം കാർഡോ ഒന്നും എടുക്കാതെയാണ് വീടുവിട്ടിറങ്ങിയത്. കയ്യിൽ രണ്ടുജോഡി ഡ്രസ്സ് മാത്രമാണ് എടുത്തിരുന്നത്. ഓഗസ്റ്റ് മുപ്പതിന് പകൽ പതിനൊന്നേകാലോടെ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്. ഗോവയിലേക്ക് അടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

മൊബൈൽഫോൺ ഒന്നും എടുക്കാതെ പെൺകുട്ടി നാടുവിട്ടത് അന്വേഷണസംഘത്തെ ഏറെ വലച്ചിരുന്നു. തുടർന്ന് മറ്റു തലത്തിലുള്ള അന്വേഷണം ശക്തമാക്കിയതോടെയാണ് പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിച്ചതും കണ്ടെത്തുന്നതും. പെൺകുട്ടിയെ കണ്ടെത്താനായത് കേരള പൊലീസിന് അഭിമാനകരമാണ്.