ശബരിമല: മാളികപ്പുറത്തിന് സമീപം കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. ചെങ്ങന്നൂർ കാരയ്ക്കാട് കണ്ണങ്കര ജങ്ഷന് സമീപം താമസിക്കുന്ന രജീഷ് (വാവ-32) ആണ് മരിച്ചത്. ജനുവരി രണ്ടിനാണ് മാളികപ്പുറത്തിന് പുറക് വശത്താണ് പകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ ചെറിയനാട് മൂലികോട് ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ ജയകുമാർ (47) കഴിഞ്ഞ ആറിനാണ് മരിച്ചത്. 70 ശതമാനത്തോളം ജയകുമാറിന് പൊള്ളലേറ്റിരുന്നു. പരുക്കേറ്റ ചെങ്ങന്നൂർ സ്വദേശി അമലും ചികിൽസയിലാണ്.

അപകടത്തിൽ ഒരാൾ കൂടി മരിച്ചതോടെ ലൈസൻസിക്കും നടത്തിപ്പുകാരനുമെതിരെ കേസെടുത്തു. ലൈസൻസി ഷീന, നടത്തിപ്പവകാശം കൊടുത്ത സുരേഷ് എന്നിവർക്കെതിരെയാണ് സന്നിധാനം പൊലീസ് കേസെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ ലൈസൻസ് നിബന്ധനകൾ ലംഘിച്ചതായി കണ്ടെത്തി.

വടി മരുന്ന് നിറപ്പുരയും വെടിപ്പുരയും തമ്മിൽ മതിയായ അകലം പാലിക്കാത്തതായും അനുവാദം വാങ്ങാതെ വെടിമരുന്ന് നിറപ്പുര വൈദ്യുതീകരിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. എക്സ്പ്ലോസീവ് ആക്റ്റ് പ്രകാരവും ഐ.പി.സി 304 എ പ്രകാരവുമാണ് കേസെടുത്തത്.