കണ്ണൂർ: മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ പി.പി സദാനന്ദൻ അറിയിച്ചു. വിപുലമായ കണ്ണികളുള്ള തട്ടിപ്പു സംഘത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തരെയും പിടികൂടുന്നതിനായുള്ള അന്വേഷണമാണ് നടത്തി വരുന്നത് കഴിഞ്ഞ ദിവസം കൊല്ലം അഞ്ച്കല്ല്മൂട് സ്വദേശി സന്തോഷ് ഫിലിക്‌സിനെ (38) ഈ കേസിൽ അറസ്റ്റു ചെയ്തിരുന്നു.

കണ്ണൂർ അസിസ്റ്റന്റ് കമ്മിഷണർ പി.പി സദാനന്ദനാണ് പ്രതിയെ ചെയ്തത്. മോറിസ്‌കോയിൻ പദ്ധതിയിലെ ആദ്യകാല നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച വരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. സന്തോഷ് ഫിലിക്‌സിന്റെ പേരിൽ കൊല്ലം ആകസിസ്സ് ബാങ്കിലുള്ള അക്കൗണ്ട് പരിശോധിച്ചതിൽ 582813140 രൂപ വിവിധ നിക്ഷേപകരിൽ നിന്നും സ്വീകരിച്ചതായി വ്യക്തമായിട്ടുണ്ട്. മൊത്തം 1300 കോടി രൂപ പിരിച്ചെടുത്തതിൽ 58 കോടി രൂപയും സന്തോഷിന്റെ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്തത്.

ഈ തട്ടിപ്പ് പദ്ധതിയിലേക്ക് ആയിരകണക്കിന് ആളുകളെ ഇയാൾ ചേർത്തതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്..ഇയാൾ തന്നെ ലോങ്‌റിച്ച് വെബ്‌സൈറ്റിലും മോറിസ്‌കോയിൻ വെബ്സൈറ്റിലുമായി 376 വ്യത്യസ്ത ഐഡികളിൽ രജിസ്റ്റർ ചെയ്തതായി വ്യക്തമായിട്ടുണ്ട്. പിൻസ്റ്റോക്കിസ്റ്റുകൾ വഴി ശേഖരിച്ച ഭീമമായ തുക കമ്പനി ഉടമ നിഷാദിന്റെ ഫെഡറൽ ബാങ്ക് കരൂർ വൈശ്യ ബാങ്ക് തുടങ്ങിയ അക്കൗണ്ടിലേക്കും. ലോങ് റിച്ച് ഗ്ലോബൽ എന്ന പേരിൽ കാത്തലിക് സിറിയൻ ബാങ്ക്‌ന്റെ കോയമ്പത്തൂർ ബ്രാഞ്ച് അക്കൗണ്ടിലേക്കും ഐ.സിഐ.സിഐ യുടെ അക്കൗണ്ടിലേക്കും മാറ്റിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ അക്കൗണ്ടുകളിൽ നിന്നും ചില ഇന്റർനെറ്റ് മണിപേയ്‌മെന്റ് ഗേറ്റ് വേ കമ്പനികളുടെ അക്കൗണ്ടിലേക്ക് മാറ്റി യതായുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ഇത്തരം നോഡൽ അക്കൗണ്ടുകൾ വഴി ആദ്യകാല നിക്ഷേപകർക്ക് ഭീമമായ പണം വിതരണം ചെയ്തിട്ടുണ്ട്. പ്രസ്തുത അക്കൗണ്ടുകൾ എല്ലാം പരിശോധിച്ചതിന്റെ ഭാഗമായിട്ടാണ് സന്തോഷ് ഫിലിക്ക്സ് അറസ്റ്റിലയത്.

കണ്ണപുരം എസ്‌ഐ വിനീഷ്,എടക്കാട് എസ്‌ഐ മഹേഷ് കണ്ടബേത്ത് ,കണ്ണൂർ സിറ്റി എസ്‌ഐ സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുകൾ നടന്നുവരുന്നത്. ഇതിനകം ഏഴു പേർ മൊത്തം അറസ്റ്റിലായിട്ടുണ്ട്. ലോങ് റിച്ച് നിക്ഷേപ തട്ടിപ്പ് പദ്ധതിയുടെ ഫണ്ടുകൾ കൈകാര്യം ചെയ്ത കൂടുതൽ ആളുകളെ ചോദ്യം ചെയ്ത് വരുകയാണെന്നും അസി.കമ്മിഷണർ പി.പി സദാനന്ദൻ അറിയിച്ചു.

കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ വിവിധ ഏജൻസികളുടെ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രവും സജീവമാകുകയാണ്. ജിഎസ്ടി ഇന്റലിജൻസ്, ഇ ഡി, ഐ ടി വകുപ്പ് എന്നി ഏജൻസികൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വാസിർ ഃ എന്ന സ്ഥാപനം 40 കൊടിയുടെ വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര നടപടി.

നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ളവർ സംശയ നിഴലിലാണ്. സണ്ണി ലിയോൺ നായികയായ ഷീറോ എന്ന സിനിമയും അന്വേഷണ പരിധിയിലുണ്ട്. ഇതിന് പിന്നിലുള്ളവരെ അറസ്റ്റു ചെയ്താൽ തട്ടിപ്പിലെ വിവരങ്ങൾ പുറത്തു വരും. വിവിഐപികളെ അറസ്റ്റു ചെയ്യാൻ പൊലീസും മടിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഇവർക്കു വേണ്ടി പലവിധ സമ്മർദ്ദങ്ങളും പൊലീസിന് മേലുണ്ടെന്നാണ് സൂചന. വമ്പൻ തോക്കുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടതോടെ മുഖ്യധാരാ മാധ്യമങ്ങൾ പോലും വാർത്ത നൽകുന്നതിൽ മടികാട്ടി തുടങ്ങിയിട്ടുണ്ട്.