ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ വ്യാപിച്ച അജ്ഞാതരോഗത്തിന് കാരണം കുടിവെള്ളത്തിലും പാലിലും കലർന്ന ലോഹാംശമാണെന്ന് പ്രാഥമിക കണ്ടെത്തൽ. നിക്കൽ, ലെഡ് തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യമാണ് വെള്ളത്തിലും പാലിലും കണ്ടെത്തിയത്. കണ്ടെത്തലുകൾ ഉൾപ്പെടുന്ന റിപ്പോർട്ട് ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിക്ക് സമർപ്പിച്ചു. എയിംസിൽ നിന്നുള്ള ഡോക്ടർമാരുൾപ്പെടെയുള്ള വിദഗ്ധസംഘമാണ് എലുരുവിൽ എത്തി പരിശോധന നടത്തിയത്. കീടനാശിനിയുടെ അംശമാവാം രോഗത്തിനു കാരണമെന്ന് നേരത്തെ വിദഗ്ദ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന കീടനാശിനി, കൊതുകു നശീകരണി എന്നിവയിലെ രാസപദാർഥങ്ങൾ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്നായിരുന്നു വിദഗ്ധരുടെ നിരീക്ഷണം.

ശനിയാഴ്ച മുതലാണ് എലുരുവിലെ നഗരമേഖലയിൽ താമസിക്കുന്ന ആളുകൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയത്. ആളുകൾ പെട്ടെന്ന് തളർന്നുവീഴുകയും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യുകയായിരുന്നു. രണ്ട് മരണം റിപ്പോർട്ട് ചെയ്തപ്പോൾ അഞ്ഞുറിലധികം പേർക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടു. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളോടെയാണ് കൂടുതൽ പേരും ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 505 പേർ ആരോഗ്യനില സാധാരണ നിലയിലായതിനെ തുടർന്ന് ആശുപത്രി വിട്ടു. 120 പേർ പ്രദേശത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

കേന്ദ്രആരോഗ്യമന്ത്രാലയം നിയഗിച്ച വിദഗ്ധ സംഘത്തിനു പുറമേ ലോകാരോഗ്യസംഘടനാ പ്രതിനിധികളും എലുരുവിൽ എത്തിയിരുന്നു. വിദഗ്ധസംഘം നടത്തിയ പരിശോധനയിൽ രോഗികളുടെ ശരീരത്തിലും പ്രദേശത്ത് നിന്ന് ശേഖരിച്ച കുടിവെള്ള സാംപിളുകളിലും കൂടിയ അളവിൽ ലോഹത്തിന്റെ അംശം കണ്ടെത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിൽ കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും അതിലെ ഫലം കൂടി അറിഞ്ഞാൽ മാത്രമേ അന്തിമനിഗമനത്തിൽ എത്താൻ കഴിയൂവെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.