തിരുവനന്തപുരം: ചെറിയ സൗന്ദര്യ പിണക്കങ്ങൾ എങ്ങനെയാണ് ഒരു കുടുംബത്തെ മുഴുവൻ തകർക്കുന്നത് എന്നതിന് പല വിധത്തിലുള്ള ഉദാഹരണങ്ങൾ മലയാളികൾക്ക് മുന്നിലുണ്ട്. ഇന്ത്യയിൽ മൊത്തം പരിശോധിച്ചാൽ ആത്മഹത്യാ പ്രവണതയുടെ കൂട്ടത്തിൽ മുന്നിലാണ് മലയാളികൾ. നെടുങ്ങാട് കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവവും നാടിനെ ഞെട്ടിക്കുന്നതാണ്.

നെടുമങ്ങാട് ഭർത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കുകയാിയരുന്നു. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. രാജേഷ് വീട്ടിനുള്ളിൽ തുങ്ങിമരിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഭാര്യ അപർണ ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തത്.

ഇരുവരും ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങൾ കാരണം മാറി താമസിക്കുകയായിരുന്നു.അപർണയുടെയും രാജേഷിന്റെയും വീടുകൾ തമ്മിൽ 100 മീറ്റർ അകലം മാത്രമേയുള്ളൂ. ഇന്നലെ വൈകിട്ട് അപർണ്ണയുടെ വീട്ടിലെത്തിയ രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ അപർണ ഭർത്താവിനൊപ്പം പോകാൻ തയ്യാറായില്ല. തുടർന്ന് രാത്രിയിൽ രാജേഷ് വീട്ടിൽ വന്ന് മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.

ഇന്ന് രാവിലെ പത്തരയോടെയാണ് രാജേഷിന്റെ മരണ വാർത്ത അപർണ അറിയുന്നത്. ഉടൻതന്നെ അപർണ വീട്ടിൽ കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും, അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ഐ.സി.യുവിൽ ചികിത്സയിൽ കഴിയവേ ഒരു മണിയോടെയാണ് അപർണ മരിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വലിയമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.