ന്യൂഡൽഹി: മറുനാടൻ മലയാളിയെ നിശബ്ദനാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതികരിച്ച് കേന്ദ്രസർക്കാറും. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ മറുനാടൻ മലയാളിക്കെതിരെ നടക്കുന്ന ഭരണകൂട വേട്ടയിൽ പ്രതികരിച്ചു രംഗത്തുവന്നു. ഇതോടെ മറുനാടൻ മലയാളിക്കെതിരെ കേരള സർക്കാറും പൊലീസും നടത്തുന്ന വേട്ട ദേശീയ വിഷയമായി മാറുകയാണ്. മറുനാടൻ മലയാളി ഓഫീസിലെയും മാധ്യമപ്രവർത്തകരുടെയും വീടുകളിലെയും റെയ്ഡ് ദേശീയ തലത്തിൽ വാർത്തയായി മാറിയതോടെയാണ് കേന്ദ്ര ഐടി മന്ത്രി പ്രതികരണവുമായി രംഗത്തുവന്നത്.

മറുനാടൻ മലായളി യുട്യൂബ് ചാനലിനെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ എഎൻഐയോട് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ജീവനക്കാരുടെ വീട്ടിലും ഓഫിസിലും പൊലീസിനെ ഉപയോഗിച്ച് നടത്തിയ റെയ്ഡ്. മറുനാടൻ എഡിറ്റർ ഷാജൻസ്‌കറിയയുടെ അപ്പീൽ സൂപ്രിംകോടതിയുടെ പരിഗണനയിൽ ഇരിക്കവേയാണ് പിണറായി പൊലീസ് നടപടി. ഇത് അംഗീകരിക്കാൻ സാധിക്കില്ലലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഇരട്ടത്താപ്പിന്റെ പേരിൽ കേരളത്തിലെ ഇടതു സർക്കാരിനെതിരെയാണ് രാജീവ് ചന്ദ്രശേഖർ രൂക്ഷ വിമർശനം ഉന്നയിച്ചത്. സർക്കാരിന്റെ അഴിമതികൾ വെളിച്ചത്തു കൊണ്ടു വന്നതിന്റെ പേരിൽ പിണറായി വിജയൻ പൊലീസിനെ ഉപയോഗിച്ച് മാധ്യമ സ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാലത്ത് ഒരു മാധ്യമപ്രവർത്തകന്റെ വീട്ടിലും ഓഫിസുകളിലും പൊലീസിനെ ഉപയോഗിച്ചു നടത്തിയ റെയ്ഡുകൾ ഇതിന് ഉദാഹരണമാണ്. ദേശീയ തലത്തിൽ ബിബിസി ഡോക്യുമെന്ററി നിരോധിച്ചപ്പോൾ അതിനെതിരെ രംഗത്തുവന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിച്ചവരാണ്, സ്വന്തം സംസ്ഥാനത്തെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി പരിഹസിച്ചു.

കേരളത്തിലെ പിണറായി വിജയൻ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ കൂടി ഈ രാജ്യത്തെ ജനം കാണണം. അദ്ദേഹം നയിക്കുന്ന സിപിഎം സർക്കാർ അഴിമതിക്കു പിന്നാലെ അഴിമതിയിൽ കുളിച്ചു നിൽക്കുകയാണ്. സ്വർണക്കടത്തു മുതൽ റോഡ് ക്യാമറകൾ വാങ്ങിയതിലെ ക്രമക്കേടു വരെ നീളുന്നതാണ് പിണറായി സർക്കാർ നേരിടുന്ന അഴിമതി ആരോപണങ്ങൾ. മുഖ്യമന്ത്രിയുടെ ഓഫിസും സ്റ്റാഫും കുടുംബാംഗങ്ങളുമെല്ലാം ഈ അഴിമതികളിൽ ആരോപണ വിധേയരാണ്. ഇക്കാര്യങ്ങളെല്ലാം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ചില ടെലിവിഷൻ ചാനലുകൾക്കും അവിടെ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കുമെതിരെ കേസും രജിസ്റ്റർ ചെയ്തതെന്നം രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

''ബിബിസിയുടെ ഡോക്യുമെന്ററി നിരോധിച്ചതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ്, മാധ്യമങ്ങളെ നിശ്ബ്ദമാക്കാൻ ഇത്തരം ഭീഷണികളും നടപടികളും കൈക്കൊള്ളുന്നത്. നമ്മുടെ രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള കാപട്യവും ഇരട്ടത്താപ്പും ഇപ്പോഴും നിലനിൽക്കുന്ന, ഭീഷണിപ്പെടുത്തി മാധ്യമങ്ങളുടെ വായടപ്പിക്കാൻ ശ്രമിക്കുന്ന ഒരു സംസ്ഥാനമുണ്ടെങ്കിൽ അത് ഇടതു സർക്കാർ ഭരിക്കുന്ന കേരളമാണ്.'

''രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും നിന്ന് ഇടതു സർക്കാരുകൾ തുടച്ചു നീക്കപ്പെടാൻ കാരണം ഈ നിലപാട് തന്നെയാണ്. അവർ ഭരിച്ചിരുന്ന ത്രിപുരയിലും ബംഗാളിലുമെല്ലാം ഇതാണ് അവസ്ഥ. കേരളത്തിൽ ഇപ്പോഴും മാധ്യമപ്രവർത്തകർക്കെതിരെ അവർ ഭീഷണിയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണ് പുറത്തെടുക്കുന്നത്. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. സർക്കാരിന്റെ അഴിമതികളെ ചോദ്യം ചെയ്യുന്നതിന്റെ പേരിലാണ് ഇതെന്ന് ഓർക്കണം. പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും അടിച്ചമർത്തുന്ന അതേ ഇടതുപക്ഷമാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതും അവർ തന്നെ. ഇടതു സർക്കാരിന്റെ ഈ അസഹിഷ്ണുതയും ഇരട്ടത്താപ്പും രാജ്യത്തെ ജനം കാണുന്നുണ്ട്' മന്ത്രി പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും മറുനാടൻ മലയാളിക്ക് പിന്തുണമായി രംഗത്തുവന്നിരുന്നു. തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഓൺലൈൻ മാധ്യമങ്ങളെയെല്ലാം സർക്കാർ വേട്ടയാടുകയാണെന്ന് സതീശൻ തുറന്നടിച്ചിരുന്നു. ങ്ങൾക്കിഷമില്ലാത്തവര്ക്കെതിരെ വ്യാജ കേസുകൾ എടുക്കുകയാണ് ചെയ്യുന്നത്.

മറുനാടൻ മലയാളിക്കെതിരെ കേസെടുത്തു. കേസ് ഒക്കെ ആയിക്കോട്ട, അത് നിയമപരമായ കാര്യമാണ്. അതിന്റെ പേരിൽ അവിടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തരുടെ വീടുകൾ എന്തിനാണ റെയ്ഡ് ചെയ്യുന്നത്. അവരുടെ കമ്പ്യൂട്ടറുകൾ എന്തിനാണ തട്ടിയെടുക്കുന്നതെന്നും സതീശൻ ചോദിച്ചു. ഇതാണ് സർക്കാർ ശൈലിയെങ്കിൽ ദേശാഭിമാനിയിൽ കള്ളവാർത്ത എഴുതിയല്ലോ? മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടി കെ സുധാകരനെതിരെ മൊഴി കൊടുത്തു എന്നു കള്ളവാർത്ത എഴുതിയില്ലേ. ആ വാർത്ത എഴുതിയ റിപ്പോർട്ടർ ആരാണ്. അയാളുടെ വീട്ടിൽ പൊലീസ് പോയില്ലല്ലോ? അയാളുടെ ഫോണോ കമ്പ്യൂട്ടറും പിടിച്ചെടുത്തില്ലല്ലോ? ക്രൈം ബ്രാഞ്ച് പോലും ഈ വാർത്തയെ തള്ളപ്പറയുകയാണ് ഉണ്ടായെന്നും സതീശൻ പറഞ്ഞു.

മാധ്യമ മുതലാളിമാരുടെ പേരിൽ കേസുണ്ടെങ്കിൽ കേസ് അതിന്റെ വഴിക്ക് പോകട്ടെ, പക്ഷേ, അതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ വീണ്ടും വേട്ടയാടുകയാണ്. ഓൺലൈൻ മാധ്യമങ്ങളെ വേട്ടയാടുകയാണ് സർക്കാർ ചെയ്യുന്നത്. തങ്ങൾക്ക് ഇഷ്ടമില്ലാത്തവർ വേണ്ട എന്നതാണ് നിലപാട്. ഒരു സിപിഎം നേതാവ് തന്നെ ഇങ്ങനെ പ്രഖ്യാപിച്ചു കൊണ്ടിരിക്കയാണ്. ഒാേരാ സ്ഥാപനങ്ങളുടെ പേരുകൾ പ്രഖ്യാപിക്കുന്നു. തൂക്കി കൊല്ലുന്നതി മുമ്പ് ഓരോ പ്രഖ്യാപിക്കുന്നത് പോലെ ഓരോ പേരുകൾ പ്രഖ്യാപിക്കുയാണെന്നും സതീശൻ പറഞ്ഞു.