ചെന്നൈ: കഞ്ചാവ് ലഹരിയിൽ യുവാവ് അമ്മയെ കൊലപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. 25കാരനായ രാകേഷ് വർഷനാണ് അമ്മ ശ്രീപ്രിയയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു കൊലപാതകം നടന്നത്. പ്രതി രാകേഷ് ചെന്നൈയിലെ ഒരുസ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. രണ്ടുവർഷമായി വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ വീട്ടിലിരുന്നാണ് ഇയാൾ ജോലി ചെയ്യുന്നത്.

രാകേഷ് പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതിന്റെ പേരിൽ നിരന്തരമായി അമ്മയോട് വഴക്കിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നത് നിർത്തണമെന്ന് ശ്രീപ്രിയ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും രാകേഷ് അനുസരിച്ചിരുന്നില്ല. ഇതിന്റെപേരിൽ അമ്മയെ മർദിക്കുന്നതും പതിവായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടോടെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. വഴക്ക് വർധിച്ചതോടെ ഇയാൾ ശ്രീപ്രിയയെ ആക്രമിക്കുകയും തല ചുമരിലിടിപ്പിക്കുകയുമായിരുന്നു. ഇതോടെ ശ്രീപ്രിയ ബോധം കെട്ടുവീണു. തുടർന്ന് പ്രതി 108-ൽ വിളിച്ച് വൈദ്യസഹായം അഭ്യർത്ഥിച്ചു. ആംബുലൻസുമായി ആരോഗ്യപ്രവർത്തകർ എത്തിയപ്പോൾ അമ്മയ്ക്ക് സമീപം കൈയിൽ മുറിവേറ്റനിലയിൽ രാകേഷും കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശ്രീപ്രിയ നേരത്തെ മരിച്ചിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തലയിലേറ്റ പരിക്കാണ് ശ്രീപ്രിയയുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയത്. തലയിൽ ഒന്നിലധികം തവണ ക്ഷതമേറ്റതായി റിപ്പോർട്ടിൽ കണ്ടെത്തി. ആദ്യം ചോദ്യം ചെയ്തപ്പോൾ അമ്മ ബോധരഹിതയായി കിടക്കുന്നതുകണ്ടാണ് കൈമുറിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. വിശദമായ ചോ?ദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.