മുംബൈ:സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ മകൻ കൊലപ്പെടുത്തി.74 കാരിയായ അമ്മയെ മകൻ ബേസ്‌ബോൾ ബാറ്റുകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.മുംബൈയിലാണ് സംഭവം.കൊലപാതകത്തിൽ മകനെയും വീട്ടുജോലിക്കാരനെയും അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.അമ്മയെ കൊലപ്പെടുത്തിയശേഷം മൃതദേഹം റായ്ഗഡിലെ നദിയിൽ ഉപേക്ഷിക്കുകയായിരുന്നു.സംഭവത്തിൽ 43 കാരനായ മകനെയും വീട്ടിലെ ജോലിക്കാരനെയും ജൂഹു പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണ് സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെക്യൂരിറ്റി സൂപ്പർവൈസർ ജൂഹു പൊലീസിൽ വിവരമറിയിച്ചത്.തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കോലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്.തുടർന്നാണ് പിറ്റേന്ന് മകനെയും വീട്ടുജോലിക്കാരനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

വിശദമായ ചോദ്യം ചെയ്യലിൽ, പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അമ്മയുടെ തലയിൽ ബേസ്‌ബോൾ ബാറ്റ് ഉപയോഗിച്ച് പല തവണ അടിച്ച് കൊലപ്പെടുത്തിയെന്ന് മകൻ വെളിപ്പെടുത്തി.തങ്ങൾ തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു എന്നും അതിനെ തുടർന്നാണ് കൊല നടത്തിയെതെന്നും ഇയാൾ പറഞ്ഞു.റായ്ഗഡ് ജില്ലയിലെ നദിയിലാണ് മൃതദേഹം തള്ളിയതെന്നും പൊലീസിനെ അറിയിച്ചു. ഐപിസി 302( കൊലപാതകം) 201 (തെളിവ് നശിപ്പിക്കൽ) ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.