ന്യൂഡൽഹി: നിയമസഭകൾ പാസാക്കിയ ബില്ലുകൾക്ക് അതത് സംസ്ഥാന ഗവർണർമാർ അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയെന്നാരോപിച്ച് കേരള, തമിഴ്‌നാട് സർക്കാരുകളുടെ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലതാമസം വരുത്തുന്നുവെന്ന് കാണിച്ചാണ് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇത് ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളുമായി ബന്ധപ്പെട്ട് ഗവർണറുടെ ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വമുണ്ടെന്നും ഈ ബില്ലുകളിൽ പലതും വലിയ പൊതുതാൽപ്പര്യം ഉൾക്കൊള്ളുന്നതാണെന്നും ജനങ്ങൾക്ക് നിഷേധിക്കപ്പെടുകയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

നിയമം, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ ഉൾക്കൊള്ളുന്ന 10 ബില്ലുകളാണ് നവംബർ 13 ന് ഗവർണർ ആർ എൻ രവി തിരിച്ചയച്ചത്. തുടർന്ന് തമിഴ്‌നാട് സർക്കാർ ബില്ലുകൾ പാസാക്കി വീണ്ടും ഗവർണറുടെ അനുമതിക്കായി അയച്ചു. നവംബർ 10ന് തന്നെ ഗവർണർ ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിൽ കേന്ദ്രത്തിന്റെ വിശദീകരണവും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രത്തിന് നോട്ടീസ് അയച്ച സുപ്രീം കോടതി, പ്രശ്നം പരിഹരിക്കുന്നതിന് അറ്റോർണി ജനറലിന്റെയോ സോളിസിറ്റർ ജനറലിന്റെയോ സഹായം തേടിയിരുന്നു. ഭരണഘടനാപരമായ അധികാരം സ്ഥിരമായി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയും 'അസാധാരണമായ കാരണങ്ങളാൽ' സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിടെ സമീപിച്ചത്.