വസ്ത്ര വ്യാപാരം നടത്തുന്ന യുവതിയുടെ കടയിൽ കയറി മുഖത്ത് സ്‌പ്രേ അടിച്ചു മാലയും വളയും പണവും കവർന്നു; സി സി ടിവി ദൃശ്യങ്ങൾ തെളിവായതോടെ മോഷ്ടാവ് പിടിയിൽ
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ:പയ്യന്നൂരിനടുത്ത് കുഞ്ഞുമംഗലത്ത് തുണിക്കടയിൽ കയറി യുവതിയുടെ മുഖത്ത് സ്‌പ്രേ അടിച്ചു മാലയും പണവും കവർന്ന കേസിൽ പ്രതി പൊലീസ് പിടിയിൽ. ചെമ്പല്ലി കുണ്ടിൽ താമസിക്കുന്ന തൃശ്ശൂർ വില്ലന്നൂർ സ്വദേശി കെ വി പ്രമോദിനെയാണ് (43) പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ്.
ഈ കഴിഞ്ഞ സെപ്റ്റംബർ 12ന് കുഞ്ഞുമംഗലത്ത് തലായിമുക്കിൽ വസ്ത്ര വ്യാപാരം നടത്തുന്ന യുവതിയുടെ കടയിൽ കയറി മോഷ്ടാവും മുഖത്ത് സ്‌പ്രേ അടിച്ചു മാലയും വളയും പണവും കവർന്നു രക്ഷപ്പെടുകയായിരുന്നു. തലായി മുക്ക് ഏഴിലോട് റോഡിൽ സഞ്ജന ഗാർമെന്റ് എന്ന കടയിൽ കയറിയായിരുന്നു കെ വി പ്രമോദ് മോഷണം നടത്തിയത്. ഇതൊരു തുണി കടയാണ്.
സഞ്ജന ഗാർമെന്റ്‌സ് നടത്തുന്ന വേങ്ങരയിൽ എം സൗമ്യയുടെ രണ്ടു പവന്റെ മാലയും മുക്കാൽ പവന്റെ വളയും ഇയാൾ കവർന്നു. കൂടാതെ കൈയിലെ പേഴ്‌സും ഇയാൾ എടുത്തു. സൈക്കിളിൽ ആയിരുന്നു മോഷ്ടാവ് കടയിലേക്ക് എത്തിയത്. കടയിലെത്തിയ ഉടനെ യുവതിയുടെ മുഖത്ത് സ്‌പ്രേ പെയിന്റ് അടിച്ച ശേഷം മാലയും പേഴ്‌സും കവർന്ന ഉടനെ രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ മുഖത്ത് സ്‌പ്രേ അടിച്ചു ദേഹാസ്വാസ്യം ഉണ്ടാക്കിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. മുഖത്ത് സ്‌പ്രേ അടിച്ചതിനാൽ സൗമ്യക്ക് ഇയാളെ പിന്തുടരാൻ കഴിഞ്ഞില്ല. പക്ഷേ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും മറ്റ് അനുബന്ധ തെളിവുകളും പൊലീസിന് ലഭിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രമോദിലേക്ക് പൊലീസ് എത്തിയത്. അറസ്റ്റ് ചെയ്തു ഇയാളെ കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ബ്യൂറോ