മുസഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പതിനാലുവയസുകാരിയെ അയൽവാസിയായ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് അയൽവാസിയായ യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ടോടെ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഞായറാഴ്ച ഹാജിപൂർ ഗ്രാമത്തിലെ കരിമ്പ് തോട്ടത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ പെൺകുട്ടിയെ അയൽക്കാരനായ സോനു ബഞ്ചാര എന്ന യുവാവിനൊപ്പം കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

പെൺകുട്ടിയോട് യുവാവ് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ പതിനാലുകാരി ഇത് നിരസിച്ചു. ഇതോടെയാണ് പ്രകോപിതനായ യുവാവ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുസഫർനഗർ സീനിയർ പൊലീസ് സൂപ്രണ്ട് വിനിത് ജയ്സ്വാൾ പറഞ്ഞു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.