പത്തനംതിട്ട: ഓട്ടോ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്റ്റാൻഡിലെ ഡ്രൈവറായ ഇലന്തൂർ ചിറക്കാല നാഗവര തടത്തിൽ ജോർജ് ജോൺസൺ (സന്തോഷ് 49 )ആണ് മരിച്ചത്. സന്തോഷ് തനിച്ചാണ് താമസിക്കുന്നത്. രണ്ടുദിവസമായി ഇയാൾ വാഹനവുമായി പത്തനംതിട്ട സ്റ്റാൻഡിൽ എത്തിയിരുന്നില്ല.

അയൽക്കാർ സന്തോഷിനെ കണ്ടതുമില്ല. ദൂരയാത്രയിൽ ആയിരിക്കും എന്നാണ് അയൽക്കാർ കരുതിയിരുന്നത്. എന്നാൽ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ തെരച്ചിൽ തുടങ്ങിയത്. സംശയം തോന്നിയതോടെ വെള്ളിയാഴ്ച രാവിലെ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി വീട് തുറന്നു നടത്തിയ അന്വേഷണത്തിൽ ആണ് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്.

സന്തോഷിനെ രണ്ടു മാസം മുൻപ് നായ കടിച്ചിരുന്നു എന്നും നാട്ടുകാർ പറയുന്നുണ്ട്. ഇതിന് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുകയും ചെയ്തിരുന്നത്രെ. കോട്ടയം മെഡിക്കൽ കോളജിൽ വിദഗ്ധ ചികിൽസ തേടണമെന്ന് പറഞ്ഞിരുന്നു.

പഞ്ചായത്ത് അംഗം വിൻസൻ ചിറക്കളയുടെ നേതൃത്വത്തിൽ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഇലന്തൂർ ശാലേം മാർത്തോമ്മ പള്ളിയിൽ നടക്കും. മാതാവ്: തുമ്പമൺ പടിഞ്ഞാറേ മണ്ണിൽ റോസമ്മ ജോൺസൺ. സഹോദരങ്ങൾ: സുജ, സുരേഷ്.