ആലുവ: കാത്തിരിപ്പുകൾ വിഫലമാക്കിയാണ് ആലുവയിൽ നിന്നും ഹൃദയം തകർക്കുന്ന ആ വാർത്ത പുറത്തുവന്നത്. 20 മണിക്കൂറുകളോളം സമയമായി കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ആലുവ മാർക്കറ്റിൽ നിന്നുമായിരുന്നു. പെരിയാറിന്റെ തീരത്തായി ചെളിയിൽ ചവിട്ടിത്താഴ്‌ത്തിയ നിലയിലായിരുന്നു കുഞ്ഞിന്റെ ദേഹം കാണപ്പെട്ടത്.

ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. മൃതദേഹം ചാക്കിട്ടു മൂടി, പുറത്തു കല്ലുവെച്ച നിലയിലായിരുന്നു. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത് എന്നടക്കമുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ട്.

വിവരമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി. കുട്ടിയുടെ അച്ഛനെ മൃതദേഹം കുട്ടിയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി സ്ഥലത്തേക്ക് എത്തിച്ചു. ഇന്നലെ വൈകിട്ടാണ് ആലുവയിൽ നിന്ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. സംഭവത്തിൽ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാൻ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊലീസ് ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.

ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ പെൺകുട്ടി. കേസിൽ പൊലീസ് പിടിയിലായ അസ്ഫാക് ആലം അസം സ്വദേശിയാണ്. ഇയാൾ സക്കീറെന്ന വ്യക്തിക്ക് കുട്ടിയെ കൈമാറിയതായി പൊലീസിനോട് പറഞ്ഞിരുന്നു. സക്കീറിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് മാർക്കറ്റിൽ മൃതദേഹം കിടക്കുന്നതായി വിവരം കിട്ടിയത്.

ബിഹാറി ദമ്പതികളുടെ മകളായിരുന്നു കുട്ടി. ഇന്നലെ ഇവർ താമസിക്കുന്ന കെട്ടിടത്തിൽ മുകളിലത്തെ നിലയിൽ താമസിക്കാനെത്തിയ അസ്ഫാക് ആലം കുട്ടിയെ കൂട്ടി കടയിൽ പോയി ജ്യൂസ് വാങ്ങി നൽകി ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയതാണ്. പിന്നീട് പ്രതിയുടെ സിസിടിവി ദൃശ്യമടക്കം കിട്ടിയിരുന്നു. ആരാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

അസ്ഫാഖ് ആലം ഇന്നലെ അമിതമായി മദ്യപിച്ച് ലഹരിയിലായതിനാൽ വ്യക്തമായ മൊഴികൾ ലഭിച്ചില്ല. പിന്നീട് ലഹരിവിട്ട ശേഷമാണ് കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് ഇയാൾ മൊഴി നൽകിയത്. ഈ സംഭവങ്ങൾക്കിടെയാണ് ആലുവ മാർക്കറ്റിന് സമീപം ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായുള്ള വിവരം പുറത്തുവരുന്നത്.