മലയിൻകീഴ്: പതിനാറുകാരിയെ പീഡിപ്പി കേസിൽ ഡിവൈഎഫ്ഐ. പ്രാദേശിക നേതാവും പ്രായപൂർത്തിയാവാത്ത പ്ലസ് ടു വിദ്യാർത്ഥിയും ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. പോക്‌സോ നിയമപ്രകാരം മലയിൻകീഴ് പൊലീസാണ് നടപടി സ്വീകരിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. പെൺകുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് നടുക്കുന്ന പീഡന വിവരങ്ങൾ പുറത്തുവന്നത്.

ഡിവൈഎഫ്ഐ. വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജെ.ജിനേഷ്(29), തൃശ്ശൂർ കുന്ദംകുളം കോനത്തുവീട് മേത്തല എസ്.സുമേജ്(21), മലയം ചിത്തിരയിൽ എ.അരുൺ(മണികണ്ഠൻ-27), വിളവൂർക്കൽ തൈവിള തുണ്ടുവിള തുറവൂർ വീട്ടിൽ സിബി(20), ബ്യൂട്ടി പാർലർ നടത്തുന്ന പൂഴിക്കുന്ന പൊറ്റവിള വീട്ടിൽ വിഷ്ണു(23), വിഴവൂർ തോട്ടുവിള ഷാജി ഭവനിൽ അഭിജിത്ത്(26), മച്ചേൽ പ്ലാങ്കോട്ടുമുകൾ ലക്ഷ്മിഭവനിൽ അച്ചു അനന്തു (18) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

അറസ്റ്റിലായ പ്ലസ്ടു വിദ്യാർത്ഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. കുന്ദംകുളം സ്വദേശി സുമേജ് ഒഴികേയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദമുള്ള ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. ഇയാൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെയും മറ്റുള്ളവർക്കു നൽകുന്നതിന്റെയും വീഡിയോയും പൊലീസിനു ലഭിച്ചിട്ടുണ്ട്.

ഡിസംബർ രണ്ടിനാണ് കുട്ടിയുടെ അമ്മ മലയിൻകീഴ് പൊലീസിന് കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. വീട്ടിൽനിന്നു പുറപ്പെട്ട പെൺകുട്ടിയെ ഫോണിൽ കിട്ടാത്തതിനെ തുടർന്നാണ് അമ്മ പൊലീസിനെ സമീപിച്ചത്. തുടർന്ന് പരാതി ലഭിച്ച ഉടൻ മലയിൻകീഴ് എസ്.എച്ച്.ഒ. പ്രതാപചന്ദ്രൻ സൈബർ സെല്ലിനെ വിവരമറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ആറുദിവസം മുൻപ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ കുന്ദംകുളം സ്വദേശി സുമേജിനെ കാണാനെത്തിയതായിരുന്നു പെൺകുട്ടി. തൃശ്ശുരിൽ കാറ്ററിങ് തൊഴിലാളിയാണിയാൾ. സുമേജിനൊപ്പം നാടുവിടാനുള്ള തീരുമാനത്തിലായിരുന്നു പെൺകുട്ടി. പൊലീസെത്തുമ്പോൾ ഇരുവരും കണ്ടുമുട്ടിയിരുന്നില്ല.

ഇതിനുശേഷം സുമേജിനെ റെയിൽവേ സ്റ്റേഷനിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ചിത്രം മറ്റുള്ളവർക്ക് കൈമാറിയതിനാണ് സുമേജിനെ പ്രതിയാക്കിയത്. തുടർന്ന് മെഡിക്കൽ പരിശോധന നടത്തിയപ്പോഴാണ് രണ്ടു വർഷമായി പലരിൽ നിന്നുമുണ്ടായ പീഡനത്തെക്കുറിച്ച് കുട്ടി ഡോക്ടറോട് പറഞ്ഞത്. സ്വന്തം വീട്ടിൽ തന്നെയാണ് പീഡനങ്ങൾ നടന്നതെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു. ആദ്യം പരിചയപ്പെട്ട ആളിൽനിന്ന് ഫോൺ നമ്പർ കൈക്കലാക്കിയാണ് മറ്റുള്ളവർ പെൺകുട്ടിയുമായി അടുക്കുന്നത്.

വാട്‌സാപ്പിലൂടെയും മറ്റും ചാറ്റ് ചെയ്താണ് ബന്ധങ്ങൾ തുടങ്ങിയിരുന്നത്. പലരും ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പെൺകുട്ടിയെ കൂടുതൽ ചൂഷണം ചെയ്‌തെന്നും പൊലീസ് സംശയിക്കുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശമനുസരിച്ച് കാട്ടാക്കട ഡിവൈ.എസ്‌പി. അനിൽകുമാറിന്റെയും മലയിൻകീഴ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.ജി.പ്രതാപചന്ദ്രന്റെയും നേതൃത്വത്തിൽ രൂപവത്കരിച്ച 15 അംഗ പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തി വേഗത്തിൽ പ്രതികളെ പിടികൂടിയത്.