കണ്ണൂർ: സ്വർണ്ണപണയ തട്ടിപ്പുകേസിലെ മുഖ്യപ്രതിയെ തലശേരി നിട്ടൂരിൽ നിന്നും തലശേരി ടൗൺ പൊലിസ് അറസ്റ്റു ചെയ്തു. ഗുംട്ടി എടച്ചോളി പറമ്പിലെ ജലാലിയ്യ ഹൗസിൽ സാഹിറിനെയാ(37)ണ് തലശേരി എസ്. ഐ പ്രസാദിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

സ്വർണം പലിശയില്ലാതെ മാർക്കറ്റ് വിലയിൽ നിന്ന് നാലായിരംരൂപ കുറച്ച് പണയത്തിനെടുക്കുമെന്ന് പറഞ്ഞു വിശ്വസിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയത്. തിരിച്ചെടുക്കുന്ന സമയം തൂക്കത്തിന് തുല്യമായ പുതിയ സ്വർണാഭരണങ്ങൾ പണിക്കൂലിയില്ലാതെ തിരിച്ചുവരുമെന്ന് വിശ്വസിപ്പിച്ചു പരാതിക്കാരനായ തലശേരി സ്വദേശിയിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നും പലപ്പോഴായി കഴിഞ്ഞ 2021-മാർച്ച് 15-മുതൽ സ്വർണാഭരണങ്ങൾ പലപ്പോഴായി വാങ്ങുകയായിരുന്നു.

544-ഗ്രാം ആഭരണങ്ങളാണ് ഇങ്ങനെ വാങ്ങി കൈവശം വെച്ചത്. കാലവധി കഴിഞ്ഞിട്ടും സ്വർണാഭരണങ്ങൾ തിരിച്ചു നൽകാതെ വിശ്വാസ വഞ്ചനകാണിച്ചുവെന്ന് ആരോപിച്ചാണ് തലശേരി സ്വദേശി തലശേരി ടൗൺ പൊലിസിൽ പരാതി നൽകിയത്.

ഇതേ തുടർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. നേരത്തെ ഈ കേസിലെ മറ്റൊരു പ്രതിയായ പിണറായി കിഴക്കുംഭാഗം ഇരുവാൻകൈ വീട്ടിലെ പ്രകാശനെ പൊലിസ് അറസ്റ്റു ചെയ്തതിരുന്നു.