കൽപ്പറ്റ: സെലബ്രിറ്റി ബന്ധം പ്രയോജനപ്പെടുത്തി പ്രവാസികളെ അടക്കം കബളിപ്പിച്ചു കോടികൾ തട്ടിയെടുത്ത വയനാട്ടിലെ കെൻസ വെൽനസ് സെന്റർ നിക്ഷേപത്തട്ടിപ്പിനെ കുറിച്ചുള്ള വാർത്ത പുറത്തു കൊണ്ടുവന്നത് മറുനാടൻ മലയാളി ആയിരുന്നു. കെൻസ ഹോൾഡിങ്സ് ചെയർമാൻ ഷിഹാബായാണ് നിരവധി നിക്ഷേപകരെ കബളിപ്പിച്ച തട്ടിപ്പുകാരൻ. പിന്നീട് പലവഴികളിൽ രക്ഷപെടാൻ വഴി നോക്കിയെങ്കിലും നിയമ നടപടികൾ തുടങ്ങിയതോടെ ഷാഹാബിന് വിദേശത്തേക്ക് മുങ്ങേണ്ടി വന്നു. ഇപ്പോൾ ഈ തട്ടിപ്പുകാരന് പിടിവീഴാൻ അവസരം ഒരുങ്ങിയിരിക്കയാണ്.

വയനാട്ടിലെ കെൻസ വെൽനസ് സെന്റർ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കെൻസ ഹോൾഡിങ്സ് ചെയർമാൻ ഷിഹാബ് ഷായ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിയുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വിദേശത്ത് ഒളിവിൽ കഴിയുന്ന ഷിഹാബ് ഷായെ കേരളത്തിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് ശ്രമം.

വയനാട്ടിലെ ബാണാസുര സാഗർ ഡാമിനു സമീപം പഞ്ചനക്ഷത്ര വില്ലകൾ പണിതു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഷിഹാബ് ഷാ പ്രവാസി നിക്ഷേപകരെ വഞ്ചിച്ചു എന്നാണ് പരാതി. കെൻസ ഹോൾഡിങ്സിനെതിരായ കേസുകൾ പൊലീസ് അട്ടിമറിക്കുന്നു എന്ന നിക്ഷേപകരുടെ പരാതിയെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പത്തുകോടിയലതികം രൂപ ചെയർമാൻ ഷിഹാബ് ഷാ തട്ടിയെടുത്തതായി കാണിച്ച് 12 നിക്ഷേപകരാണ് പൊലീസിൽ പരാതി നൽകിയത്.

കെട്ടിട നിർമ്മാണത്തിനായി നിക്ഷേപകരുടെ പേരിൽ വ്യാജരേഖകൾ ചമച്ചുവെന്ന പരാതിയിൽ പടിഞ്ഞാറത്തറ പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിലെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ കോടതി അറിയിച്ചു. എന്നാൽ ഇത് അനുസരിക്കാത്തതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയത്. ഷിഹാബ് ഷാ ഒളിവിൽ കഴിയുന്നത് ദുബായിലാണെന്നാണ് വിവരം.

തരിയോട് പഞ്ചായത്തിലെ പഞ്ചനക്ഷത്ര റിസോർട്ട് പദ്ധതി പിന്നീട് കെൻസ വെൽനസ് സെന്റർ എന്ന പേരിൽ ആശുപത്രിയാക്കി മാറ്റിയിരുന്നു. ഇതിന്റെ പേരിലും പ്രവാസികളിൽ നിന്ന് പ്രതി വൻതുക നിക്ഷേപം സ്വീകരിച്ചു. നിർമ്മാണ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അഥോറിറ്റി പിന്നീടുള്ള കെട്ടിട നിർമ്മാണം തടഞ്ഞു. നിക്ഷേപകർ നൽകിയ സിവിൽ കേസുകളിൽ റിക്കവറി നടപടികൾ തുടരുകയാണ്.

കെൻസ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരന്തര വാർത്തകൾ മറുനാടൻ നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്ന് മികച്ച സംരംഭകനുള്ള അവാർഡ് വാങ്ങിയ കെൻസ ഹോൾഡിംസിന്റെ ഷിഹാബ് ഷാ തട്ടിപ്പുമായി രംഗത്തുവന്ന വിവരം നേരത്തെ പുറത്തുവിട്ടത് മറുനാടൻ മലയാളിയാണ്. സെലിബ്രിറ്റികളെയും ഉന്നതരെയും കൂട്ടുപിടിച്ചു നിരവധി സാമ്പത്തിക തട്ടിപ്പിനായി രംഗത്തുവന്ന കെൻസ ഷിഹാബ് പ്രവാസികൾ അടക്കം നിരവധി പ്രവാസികളെയാണ് കബളിപ്പിച്ചത്. വയനാട് വൈത്തിരിയിൽ ബാണാസുരസാഗർ ഡാമിനോട് ചേർന്ന് റിസോർട്ട്, വില്ലകൾ എന്ന ആകർഷകമായ വാഗ്ദാനം നൽകി കോടികളാണ് ഇയാൾ അടിച്ചുമാറ്റിയത്. ഇതേ വില്ലാ പ്രോജക്റ്റ് വിവാദമായപ്പോൾ കെൻസ വെൽനസ് ഹോസ്പിറ്റൽ എന്ന പേരിൽ പുതിയ കുപ്പിയിൽ ഷിഹാബ് ഇറക്കുകയായിരുന്നു.

തുടക്കത്തിൽ മറ്റു മാധ്യമങ്ങൾ ആരും ഈ വാർത്ത നൽകിയില്ല. എന്നാൽ മറുനാടൻ വാർത്തയിലെ സത്യം കാര്യങ്ങൾ മാറ്റി മറിച്ചു. ഇപ്പോഴും കെൻസയ്ക്ക് വേണ്ടി ചില കള്ളക്കളികൾ നടക്കുന്നുണ്ടായിരുന്നു. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് കെൻസ ഹോൾഡിങ്സ് ബാണാസുര അണക്കെട്ടിന്റെ റിസർവോയറിനരികെ ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചതെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടുകൾ. ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശപ്രകാരം നടത്തിയ രണ്ടു പരിശോധനയിലും ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി.

തരിയോട് ഗ്രാമ പഞ്ചായത്തിലെ മഞ്ഞൂറയിലാണ് കെൻസ പദ്ധതിയുടെ നിർമ്മാണം നടക്കുന്നത്. മൂന്നു നില കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയുടെ മറവിലാണ് ഇവിടെ നാലു നില കെട്ടിടം നിർമ്മിച്ചത്. പിന്നീട് ഇത് ക്രമവൽക്കരിക്കാൻ താഴത്തെ നില മണ്ണിട്ടു മൂടി. നിലവിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടം, ജില്ലാ ദുരന്ത നിവാരണന അഥോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നു വിദഗ്ദ സമിതി ക കണ്ടെത്തിയിട്ടുണ്ട്. നിലവിലെ നിർമ്മാണം പഞ്ചായത്തിൽ നിന്നും നേടിയ പെർമിറ്റിൽ നിന്നും തികച്ചും വിഭിന്നമാണ്. കേരള പഞ്ചായത്ത് ബിൽഡിങ് നിയമപ്രകാരം, ജില്ലാ ടൗൺ പ്ലാനറുടെ അംഗീകാരമുള്ള രൂപരേഖയിലാണ് നിർമ്മാണം നടത്തേണ്ടത്. കെൻസ പ്രോജക്ടിന് വേണ്ടി അത്തരമൊരു അംഗീകാരം ടൗൺ പ്ലാനർ നൽകിയിട്ടില്ല.

മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ ഒന്നരമീറ്റർ ആഴത്തിൽ നിന്നും മണ്ണ് നീക്കം ചെയ്ത് കെട്ടിടനിർമ്മാണം നടത്തുകയും, പിന്നീട്, കെട്ടിടത്തിന്റെ ഉയരം കുറച്ച് കാണിക്കാനായി ഏറ്റവും താഴത്തെ നില മണ്ണിട്ട് മൂടാനായി വലിയ അളവിൽ മണ്ണ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇതുൾപ്പടെ നിരവധി നിയമ ലംഘനങ്ങൾ വിദഗ്ദ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചതിന്റെ പേരിലും കെൻസയ്ക്കെതിരെ നിരവധി പരാതികൾ നിലവിലുണ്ട്.

2015ൽ റോയൽ മെഡോസ് എന്ന റിസോർട്ട് പദ്ധതിയുടെ പേരിലാണ് പ്രവാസികളിൽ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചത്. ഈ പദ്ധതി പൂർത്തിയാക്കാതെ അതേ സ്ഥലത്തു തന്നെ കെൻസ വെൽനസ് ഹോസ്പിറ്റലിന്റെ പേരിൽ പുതിയ നിക്ഷേപം സ്വീകരിച്ചു. ആദ്യ പദ്ധതിയിൽ നിക്ഷേപം നടത്തിയ പ്രവാസി വ്യവസായി രാജൻ നമ്പ്യാരുടെ പേരിൽ വ്യാജരേഖ ചമച്ച് കെട്ടിട നിർമ്മാണ അനുമതി നേടിയെന്ന കേസിൽ കെൻസ ചെയർമാൻ ഷിഹാബ് ഷാ,തരിയോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.ബി.ലതിക തുടങ്ങിയവരെ പ്രതികളാക്കി പടിഞ്ഞാറത്തറ പൊലീസ് എഫ്.ഐ.ആർ.ഇട്ടിട്ടുണ്ട്.(ക്രൈം.നമ്പർ: 0498/2021, ഐ പി സി സെക്ഷൻസ് 420, 465, 467, 468,477,114 ,120 ബി , 34).

കേരള റിയൽ എസ്റ്റേറ്റ് നിയമ പ്രകാരം ഇത്തരം പദ്ധതികൾക്ക് കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ രജിസ്റ്റ്രേഷൻ നിർബന്ധമാണ്.എന്നാൽ കെൻസയുടെ ഒരു പദ്ധതിയും അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച പരാതിയിയിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയും കെൻസ ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു.