അടൂർ: ഒപ്പം മദ്യപിക്കാനെത്തി വീട്ടിലിരുന്ന 12,000 രൂപയോളം മോഷ്ടിച്ചുവെന്ന സംശയത്തിൽ നിരവധി മോഷണക്കേസിലെ പ്രതിയെ സുഹൃത്ത് അടിച്ചു കൊന്ന് വഴിയിൽ ഉപേക്ഷിച്ചു. സാഹചര്യത്തെളിവുകൾ പിന്തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60) കൊലപ്പെടുത്തിയ കേസിൽ ഒഴുകുപാറ, കൊടന്തൂർ കിഴക്കേക്കര വീട്ടിൽ തങ്കപ്പന്റെ മകൻ സുനിൽ കുമാറി(42) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേപ്പുപാറ ഒഴുകുപാറ ഇസ്മായിൽ പടിക്കു സമീപമാണ് മർദനമേറ്റ് മരിച്ച നിലയിൽ മണിക്കുട്ടനെ കണ്ടെത്തിയത്. ശരീരമാസകലം അടിയേറ്റ് പാടുകൾ ഉണ്ടായിരുന്നു. ഇയാളെ അവസാനം സുനിലിനൊപ്പമാണ് കണ്ടതെന്ന മൊഴിയാണ് നിർണായകമായത്. പൊലീസ് സംഘം നാട്ടുകാരോടും പ്രദേശവാസികളോടും അന്വേഷിച്ചപ്പോഴാണ് വ്യാഴാഴ്ച രാത്രി 11 മണിയോട് കൂടി സുനിൽ കുമാറിനൊപ്പം മണിക്കുട്ടൻ പോകുന്നത് കണ്ടതായി വിവരം ലഭിച്ചത്. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മോഷണവും മറ്റുമായി നടന്നിരുന്ന മണിക്കുട്ടൻ കടവരാന്തകളിലും മറ്റുമായിരുന്നു കിടന്നുറങ്ങിയിരുന്നത്.

അടുത്ത കാലത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതേയുള്ളായിരുന്നു. കല്ലേത്ത് കിഴക്കേതിൽ ഷെരീഫിന്റെ വീട്ടിൽ തൽക്കാലം താമസിച്ചു വരികയായിരുന്നു. മണിക്കുട്ടനും സുനിലും സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരുമിച്ച് മദ്യപിക്കുന്ന പതിവുണ്ടായിരുന്നു. ഫെബ്രുവരി ആദ്യ ആഴ്ച സുനിലിന്റെ വീട്ടിൽ മദ്യപിക്കുന്നതിനായി എത്തിയ മണി അവിടെ നിന്ന് 12,000 രൂപ മോഷ്ടിച്ചതായി സുനിലിന് സംശയമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഷെരീഫിന്റെ വീട്ടിൽ കിടന്ന മണിയെ വിളിച്ചിറക്കി സുനിൽ അയാളുടെ വീട്ടിലെത്തിക്കുകയും അവിടെവച്ച് പണത്തിന്റെ കാര്യം പറഞ്ഞ് തർക്കം ഉണ്ടാവുകയും ചെയ്തു. സുനിൽ മണിയെ മർദ്ദിക്കുകയും താഴെയിട്ട് ചവിട്ടുകയും ചെയ്തതിൽ മരണം സംഭവിച്ചു. തുടർന്ന് മൃതശരീരം സുനിൽ വീട്ടിൽ നിന്നും പുറത്തെത്തിച്ച് വഴിയരികിൽ ഇടുകയായിരുന്നെന്ന് തെളിഞ്ഞു.

പിന്നീട് സുനിൽ വീടും മുറികളും കഴുകി വൃത്തിയാക്കിയ ശേഷം മരണവിവരം അറിഞ്ഞെത്തിയ നാട്ടുകാരോടും വാർഡ് മെമ്പറോടും ഒന്നും അറിയാത്ത രീതിയിൽ പെരുമാറുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനോട് സുനിൽ പരസ്പര വിരുദ്ധമായ മറുപടി നൽകി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ജില്ലാ പൊലീസ് ഫോറൻസിക് വിഭാഗം, സയന്റിഫിക് വിഭാഗം, പൊലീസ് ഫോട്ടോഗ്രാഫർ, ഡോഗ് സ്‌ക്വാഡ് എന്നീ സംഘങ്ങൾ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മണി പണം മോഷ്ടിച്ചെന്ന സംശയമാണ് തർക്കത്തിലേക്കും മർദ്ദനത്തിലേക്കും വഴി തെളിച്ചത്. നേരത്തേ ജയിൽ വാസം അനുഭവിച്ചിട്ടുള്ള പ്രതി ഒറ്റക്കാണ് താമസം.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ മർദ്ദനം മൂലം ശരീരത്തിൽ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതാണ് മരണകാരണമെന്ന് തെളിഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പൊലീസ് സംഘത്തിന് അടിക്കാനുപയോഗിച്ച വടിയും മണിയുടെ മാലകൾ ഒളിപ്പിച്ചു വച്ചതും കാട്ടിക്കൊടുത്തു.

ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ മേൽ നോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർമാരായ എം. മനീഷ്, ജലാലുദ്ദീൻ റാവുത്തർ, സുരേഷ് ബാബു, സിവിൽ പൊലീസ് ഓഫീസർമാരായ അജിത്ത്, അനീഷ്.റ്റി.എസ് , സൂരജ്.ആർ.കുറുപ്പ്, റോബി ഐസക്, അരുൺ ലാൽ, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.