നൂറനാട്: ചാരുംമൂട് എസ്‌ക്വയർ ബാറിന് മുൻവശത്ത് കനാലിന്റെ പുറമ്പോക്കിൽ അനധികൃതമായി ഒരു തട്ടുകട ഉണ്ടായിരുന്നു. കട നടത്തുന്നത് ഗുണ്ടാത്തലവൻ നുറനാട് പുതുപ്പള്ളി കുന്നം ഖാൻ മൻസിലിൽ ഷൈജുഖാൻ(50). വിൽപ്പന ഏറെയും പാഴ്സലാണ്. നാല് ദോശ, ചമ്മന്തി, സാമ്പാർ എന്നിവയടങ്ങുന്ന പാഴ്സലിന് 500 രൂപയാണ്. ഇതെന്താ ഫൈവ് സ്റ്റാർ തട്ടുകടയോ എന്ന് ആരും സംശയിച്ചു പോകും. പക്ഷേ, ഇവിടുത്തെ 500 രൂപ പാഴ്സലിന് ആവശ്യക്കാർ ഏറെയാണ്. സംശയം തോന്നിയ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. 500 രൂപ പാഴ്സൽ കഞ്ചാവ് കച്ചവടത്തിനുള്ള ടോക്കണാണ്. ഇതുമായി വിതരണ കേന്ദ്രത്തിൽ ചെന്ന് കഞ്ചാവും കൈപ്പറ്റി പോകാം. ആരും പിടിക്കില്ല. വിതരണത്തിന് നിയോഗിച്ചിരിക്കുന്നത് തട്ടുകടയിലെ ജോലിക്കാരായ ഇതരസംസ്ഥാന തൊഴിലാളികളെയാണ്.

ഇനിയാണ് രസം. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് ആലപ്പുഴ ജില്ലയിലെ പ്രധാന ലഹരി മരുന്ന് തലവനായ ഷൈജുഖാനെയും കൂട്ടാളി ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിയിൽ സിജിഭവനം ഗോപകുമാറി(40)നെയും രണ്ടു കിലോ കഞ്ചാവുമായി നൂറനാട് പൊലീസ് പൊക്കുന്നു. പൊലീസിനെ കണ്ട് കഞ്ചാവുമായി ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാടകീയമായി കീഴ്പ്പെടുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ രണ്ടു പേരും സ്‌കൂട്ടറിൽ കഞ്ചാവ് വിൽക്കാനായി കൊണ്ടു പോകുന്നതിനിടെയാണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. ഫോൺ പൊലീസ് പിടിച്ചെടുത്തു. ആ നിമിഷം മുതൽ രാത്രി എട്ടു മണി വരെ ഫോണിലേക്ക് വന്നത് 270 കാൾ. എല്ലാവർക്കും വേണ്ടത് 500 രൂപ പാഴ്സൽ! ആവശ്യക്കാരിൽ സ്ത്രീകളും കുട്ടികളും വരെയുണ്ടെന്നത് പൊലീസിനെ ഞെട്ടിച്ചു. കോളുകൾ പൊലീസ് എടുത്തു പരിശോധിച്ചപ്പോൾ അങ്ങേത്തലക്കൽ നിന്നും 'ഇക്കാ 500 ന്റെ ഒരു പായ്ക്ക് എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. എല്ലാ കോളുകളും കഞ്ചാവ് അന്വേഷിച്ച് ഉള്ളതായിരുന്നു. ഈ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ഒന്നര ലക്ഷത്തോളം രൂപയുടെ കഞ്ചാവ് കച്ചവടം നടത്താനുള്ള കോളുകളാണ് ഷൈജുഖാന്റെ മൊബൈൽ ഫോണിലേക്ക് വന്നതെന്ന് നൂറനാട് ഇൻസ്പെക്ടർ പി. ശ്രീജിത്ത് പറഞ്ഞു.

ഫൈവ്സ്റ്റാർ തട്ടുകട, ഉത്സവപ്പറമ്പിലെ ഐസ്‌ക്രീം കച്ചവടം കഞ്ചാവ്                              വിതരണത്തിനുള്ള ഹബുകൾ

കുറച്ചുനാൾ മുമ്പ് വരെ ചാരുംമൂട് എസ്‌ക്വയർ ബാറിന് മുൻവശത്ത് കനാലിന്റെ പുറമ്പോക്കിൽ അനധികൃതമായി നടത്തിയ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തുകയായിരുന്നു ഷൈജുഖാന്റെ രീതി. കഞ്ചാവ് ആവശ്യമുള്ളവർക്ക് വേണ്ടിയാണ് 500 രൂപയുടെ പാഴ്സൽ ഷൈജുഖാൻ തട്ടുകട വഴി കൊടുത്തു കൊണ്ടിരുന്നത്. കടയിൽ നിന്നും വാങ്ങുന്ന പാഴ്സലിൽ ദോശയും ചമ്മന്തിയും സാമ്പാറും മാത്രമേ ഉണ്ടാവുകയുള്ളൂ. അതിലേക്കുള്ള ബാക്കി തുകയുടെ കഞ്ചാവ് മറ്റൊരു സ്ഥലത്ത് ഇതരസംസ്ഥാന തൊഴിലാളികളെ വച്ചായിരുന്നു ഷൈജുഖാൻ വിതരണം ചെയ്തു കൊണ്ടിരുന്നത്. അതിനായി നിരവധി ഇതരസംസ്ഥാന തൊഴിലാളികളെ ഈ തട്ടുകടയിൽ ജോലിക്കായി നിർത്തിയിരുന്നു. എക്സൈസും പൊലീസും ആ സമയങ്ങളിൽ കിണഞ്ഞു പരിശ്രമിച്ചിട്ടും ഷൈജു ഖാനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ആ സമയത്താണ് മാവേലിക്കര എക്സൈസ് ഷൈജുഖാന്റെ കൈയിൽ നിന്നും കഞ്ചാവ് വാങ്ങിയ ഒരാളെ അറസ്റ്റ് ചെയ്തത്.

തുടർന്ന് ഷൈജു ഖാനെ പ്രതി ചേർക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഒളിവിൽ പോയ ഷൈജുഖാൻ കോടതിയിൽ കീഴടങ്ങി. ഇതിനിടയ്ക്ക്
നൂറനാട് പഞ്ചായത്ത് അനധികൃതർ പുറമ്പോക്കിൽ അനധികൃതമായി തട്ടുകട നടത്തുന്നതിന് നോട്ടീസ് നൽകി. മറുപടി കിട്ടാതെ വന്നപ്പോൾ പഞ്ചായത്ത് അധികൃതർ പൊലീസിന്റെയും എക്സൈസിന്റെയും സഹായത്തോടുകൂടി ഷൈജുഖാന്റെ തട്ടുകട പൊളിച്ചു മാറ്റി. തട്ടുകട വഴിയുള്ള കഞ്ചാവ് കച്ചവടം നിലച്ചതിനെ തുടർന്ന് മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഷൈജുഖാൻ. അങ്ങനെയാണ് ശൂരനാട് ഉള്ള ഗോപകുമാറിനെ പരിചയപ്പെടുന്നത്. ഉത്സവ സീസണുകളിൽ ക്ഷേത്ര പരിസരങ്ങളിൽ ഐസ്‌ക്രീം കച്ചവടം നടത്തുക എന്നതായിരുന്നു ഗോപകുമാറിന്റെ ജോലി.

തുടർന്ന് ഷൈജു ഖാനും ഗോപകുമാറും ഒന്നിച്ചുചേർന്ന് ഉത്സവപ്പറമ്പുകളിലെ ഐസ്‌ക്രീം കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽക്കാൻ തീരുമാനിച്ചു. അങ്ങനെ കഴിഞ്ഞ കുറച്ചു നാളുകളായി ഉത്സവപ്പറമ്പുകളിൽ ഐസ്‌ക്രീമിന്റെ മറവിൽ ഷൈജുഖാനും ഗോപകുമാറും കഞ്ചാവ് വിൽപന തകൃതിയായി നടത്തിവരികയായിരുന്നു. യാതൊരു സംശയവും ഇല്ലാതെ കഞ്ചാവ് കൊണ്ടു നടന്നു കച്ചവടം നടത്താൻ ഇതിലൂടെ സാധിച്ചു. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഭാഗത്തുള്ള അമ്പലങ്ങളിൽ കഞ്ചാവ് വിൽപന നടത്താൻ പോകുന്നതിനിടെയാണ് നൂറനാട് പൊലീസ് പിടിയിലായത്. കഞ്ചാവ് വിൽപന നടത്തുന്നത് കൂടാതെ ഷൈജുഖാൻ ഗുണ്ടാ ആക്രമണങ്ങളും നടത്തുന്നുണ്ട്. 2020 ൽ ശൂരനാട് ഉള്ള യുവാവിനെ തട്ടിക്കൊണ്ടു പോയി മുറിയിൽ പൂട്ടിയിട്ട് മർദിച്ചു പണം തട്ടിയെടുത്ത കേസിൽ ഷൈജുഖാൻ പ്രതിയാണ്.

കഞ്ചാവിനും ലഹരിമരുന്നും അടിമകളായ നിരവധി യുവാക്കളെ ഇയാൾ ഗുണ്ടാ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്. നിരവധി അടിപിടി കേസുകളിൽ പ്രതിയായ ഷൈജുഖാൻ കഞ്ചാവ് കേസിൽ ഉൾപ്പെട്ടതോടു കൂടി ഗുണ്ടാ നിരോധന നിയമം( കാപ്പാ) പ്രകാരം നടപടി സ്വീകരിക്കുവാൻ നൂറനാട് പൊലീസ് റിപ്പോർട്ട് കൊടുത്തു. അതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഡിഐജി ഡോ. ആർ. ശ്രീനിവാസ് കാപ്പ നടപടി ശരി വച്ചു. അങ്ങനെ ചെങ്ങന്നൂർ ഡിവൈ.എസ്‌പി ഓഫീസിൽ ആഴ്ച തോറും ഒപ്പിട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ടു കിലോ കഞ്ചാവുമായി ഷൈജുഖാൻ പിടിയിലാവുന്നത്. ഷൈജുഖാന്റെ ഫോണിലേക്ക് 500 രൂപ പായ്ക്ക് ആവശ്യപ്പെട്ട്
വിളിച്ച മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്ത്രീകളും സ്‌കൂൾ കുട്ടികളും അടക്കം ഷൈജുഖാന്റെ മൊബൈലിലേക്ക് കഞ്ചാവ് അന്വേഷിച്ച് വിളിച്ചത് വളരെയധികം ഞെട്ടിപ്പിക്കുന്ന സംഗതിയാണെന്ന് ഇൻസ്പെക്ടർ പറഞ്ഞു. നിരവധി സ്‌കൂൾ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പ്രതി കഞ്ചാവ് വിൽപന നടത്തി വരികയാണ്.ചാരുംമൂട് പ്രദേശത്തുള്ള സ്‌കൂൾ കുട്ടികൾ കഞ്ചാവിനും ലഹരിമരുന്നും അടിമയായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികൾ കഞ്ചാവ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ പി. ശ്രീജിത്ത് പറഞ്ഞു. എസ്‌ഐമാരായ നിതീഷ്, ബാബുക്കുട്ടൻ, രാജീവ്, പുഷ്പൻ, സി.പി.ഓമാരായ രഞ്ജിത്ത്, ജയേഷ്, ശ്യാം, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.