മാനന്തവാടി: വയനാട്ടിൽ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി ക്രൂരമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി പനവല്ലി സ്വദേശി അജീഷ് റിമാൻഡിൽ. രക്തസ്രാവത്തെത്തുടർന്നു കുഴഞ്ഞുവീണ തിരുനെല്ലി സ്വദേശിനിയായ മുപ്പതുവയസ്സുകാരിയെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയുടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴിയെടുത്തു.

ഇരയായ യുവതി കേസിൽ തുടക്കത്തിൽ പീഡന ആരോപണം ഉന്നയിച്ചിരുന്നില്ല. അതേസമയം ആദ്യം പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്ന് ആക്ഷേപവും നിലനിൽക്കുന്നു. പൊലീസിന്റെ നടപടി വൈകിയതു സംബന്ധിച്ച് പീഡനത്തിനിരയായ കുട്ടിയുടെ ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടയുള്ളവർക്ക് പരാതി നൽകിയേക്കുമെന്നും സൂചനയുണ്ട്.

രക്തസ്രാവത്തെ തുടർന്നു കുഴഞ്ഞുവീണ തിരുനെല്ലി സ്വദേശിനിയായ മുപ്പതു വയസ്സുകാരിയെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവതിയെ ഇന്ന് പൊലീസ് എത്തി കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. അതേസമയം പീഡന കേസിൽ നടപടി വൈകിയെന്ന് ആരോപിച്ചു ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. യുവതി ക്രൂര പീഡനത്തിന് ഇരയായതായി അറിഞ്ഞിട്ടും കേസെടുക്കാനും പ്രതിയെ കസ്റ്റഡിയിലെടുക്കാനും വൈകിയതിൽ ആദിവാസികൾക്കിടയിൽ നിന്നും പ്രതിഷേധം ഉയർന്നു. വിവാഹ ബ്രോക്കർ വഴിയാണ് ആദിവാസി യുവതിയും അജീഷും തമ്മിൽ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായും കൂടുതൽ വളരുകയായിരുന്നു. നായർ സമുദായത്തിൽപ്പെട്ട അജീഷ് ആദിവാസി യുവതിയോടു താല്പര്യം കാണിക്കുന്നത് ചതിക്കാനൊണന്ന് ഇവരുടെ കുടിയിലെ ചിലർ പറഞ്ഞിരുന്നു. പെൺകുട്ടിയും ഇത് മുഖ വിലയ്ക്ക് എടുത്തിരുന്നില്ല.

വ്യാഴാഴ്ച രാത്രിയാണ് അജീഷ് യുവതിയെ ഫോണിൽ വിളിച്ച് കൂട്ടിക്കൊണ്ടുപോയത്. സ്വന്തം വീട്ടിൽ നിന്നും പനവല്ലിയിലെ അമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു യുവതി. അജീിന്റ വീട്ടിലാണെങ്കിൽ ആരും ഉണ്ടായിരുന്നില്ല. അജീഷിന്റ വീട്ടിൽ വെച്ച് പുലർച്ചെ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതി പേടിച്ചു നിലവിളിച്ചു. അവശനിലയിലായ യുവതിയെ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അജീഷ് തന്നെയാണ് ഇന്നലെ വരെ ആശുപത്രിയിൽ യുവതിക്കു കൂട്ടിരുന്നതും. ഇന്നലെ ഉച്ചയോടെ യുവതി സഹോദരൻ വഴി പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ഇതിനിടെ, യുവതിയെ ആശുപത്രിയിൽ നിന്നു കൂട്ടിക്കൊണ്ടു പോകാനുള്ള അജീഷിന്റെ ശ്രമം ആദിവാസി സംഘടനാ പ്രവർത്തകർ തടസ്സപ്പെടുത്തി. വിവരമറിഞ്ഞെത്തിയ മാനന്തവാടി പൊലീസ് അജീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ശനിയാഴ്ച തിരുനെല്ലി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്ന് തനിക്കു പരാതിയില്ലെന്ന് യുവതി അറിയിച്ചതിനെത്തുടർന്ന് മൊഴി രേഖപ്പെടുത്തി പൊലീസ് മടങ്ങി. പരാതി കിട്ടിയപ്പോൾ തന്നെ നടപടി സ്വീകരിച്ചുവെന്നും പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടില്ലന്നും തിരുനെല്ലി സി ഐ അറിയിച്ചു.