കണ്ണൂർ: പെരിങ്ങത്തൂർ പുല്ലൂക്കരയിലെ ഷഫ്ന ഷെറിൻ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ കേസിന്റെ തുടർ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ചൊക്‌ളി പൊലിസ് അന്വേഷിക്കുന്ന ഈ കേസ് ഇനി ജില്ലാ കൈം ബ്രാഞ്ച് ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുക. കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ നടത്തിയ ഇൻക്വസ്റ്റിൽ മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ഷഫ്‌നയുടെ ബന്ധുകൾ തലശേരി എ.സി.പിക്ക് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

നേരത്തെ ഷഫ്‌നയുടെ മരണത്തിൽഭർത്താവിനും ഭർതൃ ബന്ധുക്കൾക്കുമെതിരെ കടുത്ത ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. കല്യാണം കഴിഞ്ഞതു മുതൽ ഭർത്താവും ബന്ധുക്കളും തന്റെ മകളെ മാനസീകമായി പീഡിപ്പിച്ചു വന്നിരുന്നതായി ആരോപിച്ചു മാതാവ് ചൊക്ലി മേനപ്രം പെട്ടിപ്പാലത്തെ ആശാരി പുളിക്കൽ ഷാഹിദ പരാതി നൽകിയിരുന്നു.

മതാചാര ചിട്ടകളോടെ ജീവിതം നയിക്കുന്ന തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ഇവർ പരാതിയിൽ പറയുന്നത്. മകളുടെ ദുരൂഹ മരണത്തിൽ തങ്ങൾക്ക് ഒട്ടേറെ സംശയങ്ങളുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചു. ഷാഹിദയുടെയും സലിമിന്റെയും നാലു മക്കളിൽ മൂന്നാമത്തെ മകളായ ഷഫ്ന ഷറിനെ (23 ഒന്നരയാഴ്‌ച്ച മുൻപ് രാവിലെ ഒമ്പതരയോടെയാണ് ചൊക്ലി പുല്ലൂക്കരയിലുള്ള ഭതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞ് പാനൂരിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്തത്. പരിസരവാസികളാണ് തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചത്. മകളുടെ മൃതദേഹത്തോടൊപ്പം തത്സമയം വീട്ടിലുണ്ടായ ഭർത്താവോ, മറ്റ് ബന്ധുക്കളോ വന്നില്ലെന്നും ഷാഹിദ പരാതിയിൽ ചൂണ്ടികാട്ടുന്നുണ്ട്.

മകൾ മരണത്തിന് ഇരയാവുന്നതിന്റെ തലേ ദിവസം ഭർത്താവ് റയീസ്, ഷഫ്നയെയും ഒപ്പം റയീസിന്റെ സഹോദരിയുടെ മകളെയും കൂട്ടി മുഴപ്പിലങ്ങാട് ബീച്ചിൽപോയിരുന്നുവെന്നാണ് ഷാഹിദ ബീച്ചിലെ ആകാശത്തൊട്ടിലിൽ കയറാൻ ഷഫ്നയെ റയിസ് നിർബ്ബന്ധിച്ചിരുന്നുവെങ്കിലും വഴങാതിരുന്നതിനാൽ വഴക്കുണ്ടായിരുന്നതായും മാതാവ് പറയുന്നു. ബീച്ച് പരിസരത്തുള്ളവർ ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചതത്രെ.- നിനക്ക് ബാക്കി വീട്ടിൽ എത്തിയിട്ട് തരാമെന്ന് റയീസ് ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് ഷാഹിദ പറഞ്ഞു. പിറ്റേ ദിവസം രാവിലെയാണ് മകളെ കിണറ്റിൽ മരിച്ച നിലയിൽ കാണുന്നത്.

ഇരുമ്പ് ഗ്രിൽ സ്ഥാപിച്ച കിണറിൽ വെള്ളം വലിക്കുന്ന ബക്കറ്റ് ഇറക്കാൻ മാത്രമേ വിടവുള്ളൂ. ഇതിലൂടെ ഒരു മുതിർന്ന കുട്ടിക്ക് കിണറ്റിൽ ചാടാനാവില്ല.. മാത്രമല്ല, മകളുടെ രണ്ട്കൈത്തണ്ടയിലും കഴുത്തിലും മുറിവുണ്ടായിരുന്നു. കളിമുറിയിൽ നിന്ന് രക്തപ്പാടുള്ള കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നല്ലത് പോലെ പഠിക്കുന്ന മകൾക്ക് ബിരുദവും ബി.ബി.എ സർട്ടിഫിക്കറ്റുമുണ്ട്.- ഒരു ജോലിക്ക് പോവാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഭർത്താവ് വിലക്കിയതിനാൽ പിൻതിരിയുകയായിരുന്നുവെന്ന് ഷാഹിദ പറഞ്ഞു. റയീസും ബന്ധുക്കളും ഇങ്ങോട്ട് വന്ന് പെണ്ണ് ചോദിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം മകളെ നിരന്തരം മാനസികമായി പ്രയാസപ്പെടുത്തി.

ഭതൃ വീട്ടിലെ താമസത്തിനിടയിൽ ഒരിക്കൽ ഷഫ്നയുടെ സ്വർണ്ണാഭരണം കാണാതായിരുന്നു. അന്ന് ഷഫ്നയെയും മാതാവിനെയുമാണ് റയീസിന്റെ ജ്യേഷ്ട ഭാര്യ കുറ്റപ്പെടുത്തിയത്.. പൊലീസിൽ പരാതി നൽകിയപ്പോൾ ആഭരണം അടിച്ചു മാറ്റിയത് ഭർത്താവിന്റെ ബന്ധു തന്നെയാണെന്ന് തിരിച്ചറിഞ്ഞതുമായി മാതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഷഫ്‌നയുടെ ഭർത്താവ് റയീസ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. ഒരു മാസം മുൻപാണ് അവധിക്കായി നാട്ടിലെത്തിയത്. റയീസ് - ഷഫ്‌ന ദമ്പതികൾക്ക് ഒരു മകളുണ്ട്.

ഷഫ്‌നയുടെ മൃതദേഹം കണ്ടെത്തിയ കിണറിനരികെ ചോരപുരണ്ട കത്തി കണ്ടെത്തിയിരുന്നു. ഇവിടെ പിടിവലി നടന്ന ലക്ഷണങ്ങളുമുണ്ട് ആ രാത്രിയിൽ വീട്ടിൽ എന്താണ് നടന്നതെന്ന് കുടുംബാംഗങ്ങൾക്ക് മറ്റാർക്കും അറിയില്ലെന്നാണ് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ഇതിന് ഉത്തരം തേടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുൻപോട്ടു പോവുകയെന്നാണ് സൂചന.