കോട്ടയം: കോട്ടയത്ത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ വൻ മോഷണം. എം സി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ ഉള്ള കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സുധാ ഫിനാൻസിയേഴ്‌സ് ധനകാര്യ സ്ഥാപനിലാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് സ്വർണവും പണവും കവർന്നു. ഒന്നേകാൽ കോടി രൂപയുടെ സ്വർണവും പണവും കവർച്ച പോയിട്ടുണ്ട്.

സംഭവത്തിൽ വൻ ആസൂത്രണമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. നഷ്ടപ്പെട്ടത് സ്ഥാപനത്തിൽ പണയം വച്ച സ്വർണമാണന്ന് ഫിനാൻസ് ഉടമ പറഞ്ഞു. ഇതിന് ഒന്നേകാൽ കോടി രൂപയോളം മൂല്യം വരുമെന്നാണ് സ്ഥാപന ഉടമ നൽകിയ മൊഴി. എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടതായും സ്ഥാപന ഉടമ കുറിച്ചി കെ ആർ പരമേശ്വരൻ നായർ അറിയിച്ചു.

കെട്ടിടത്തിന്റെ ഷട്ടർ പാതി തുറന്നുവച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് സംഘം അകത്തു കടന്നത്. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ 20 വർഷത്തോളമായി മന്ദിരം കവലയിൽ സുധാ ഫിനാൻസ് പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ മോഷണം നടന്ന ഈ ബിൽഡിങ്ങിലേക്ക് സ്ഥാപനം പ്രവർത്തനമാരംഭിച്ചിട്ട് ആറു വർഷമായി. പ്രധാന കവാടത്തിൽ തന്നെ സോപ്പുപൊടി വിതറി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും ലക്ഷണമുണ്ട്. കോട്ടയത്തു നിന്നും വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

കൂടുതൽ പരിശോധനകൾക്ക് ശേഷമേ മോഷണത്തെക്കുറിച്ച് കൃത്യമായി പറയാൻ സാധിക്കുള്ളുവെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് പറഞ്ഞു. കോട്ടയം ചങ്ങനാശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.