മുംബൈ: യുക്രെയിനിൽ കാമുകിയെ തേടി ഭർത്താവ് പോയ വിവരം അറിഞ്ഞ് ഭാര്യ ആത്മഹത്യ ചെയ്തു. മടങ്ങി വന്ന 26 കാരൻ അറസ്റ്റിലായി. മുംബൈയിലെ കല്യാണിലാണ് ദാരുണസംഭവം. ആത്മഹത്യാ പ്രേരണയ്ക്കാണ് അറസ്റ്റ്.

യുക്രെയിനിലുള്ള യുവതിയുമായുള്ള അവിഹിത ബന്ധത്തെ കാജൾ ശക്തമായി എതിർത്തെങ്കിലും നിതീഷ് നായർ വകവച്ചില്ല. ഷിപ്പിങ് കമ്പനിയിലെ ജോലി ആവശ്യത്തിനായി യുക്രെയിനിൽ പോയപ്പോളാണ് നിതീഷ് യുവതിയെ പരിചയപ്പെട്ടതും ഇഷ്ടത്തിലായതും. കാജളിന്റെ മരണവിവരം അറിഞ്ഞ് തിരികെ മുംബൈയിലെത്തിയപ്പോഴാണ് നിതീഷ് നായരെ അറസ്റ്റ് ചെയ്തത്.

കാജളിന്റെ പിതാവ് സുരേന്ദ്ര സാവന്തിന്റെ പരാതിയിലാണ് അറസ്റ്റ്. തന്റെ ഭർത്താവിന് യുക്രെയിനിലെ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് സെപ്റ്റംബറിലാണ് കാജളിന് മനസ്സിലായത്. യുവതിക്കൊപ്പമുള്ള ഫോട്ടോകളും കണ്ടിരുന്നു. ബന്ധത്തെ കാജൾ എതിർക്കുകയും, യുക്രെയിനിൽ പോകരുതെന്ന് വിലക്കുകയും ചെയ്തു.

നവംബർ 8 ന് താൻ മുംബൈയിലെ ഓഫീസിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് നിതീഷ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പോയത് യുക്രെയിനിലേക്കും. അവിടെയെത്തിയ നിതീഷ് താൻ യുക്രെയിനിൽ എത്തിയെന്നും, ഇനി മടങ്ങി വരില്ലെന്നും കാജളിന് സന്ദേശം അയച്ചു. ഇതോടെ, ആകെ നിരാശയിലായ കാജൾ വീട്ടിൽ വച്ച് കടുംകൈ കാട്ടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ജീവൻ ഒടുക്കും മമുമ്പ് തന്റെ ചില സുഹൃത്തുക്കൾക്ക് കാജൾ സന്ദേശം അയച്ചിരുന്നു. ജീവിതം മടുത്തുവെന്നും, അവസാനിപ്പിക്കുകയാണെന്നും സൂചിപ്പിച്ചിരുന്നു. ഭർത്താവിന്റെ സന്ദേശം വായിച്ചയുടൻ തന്റെ മനോവിഷമത്തെ കുറിച്ച് കാജൾ അമ്മയെയും അറിയിച്ചിരുന്നു. നാട്ടിൽ മടങ്ങിയെത്തിയ നിതീഷിനെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.