അടൂർ: ജൽജീവൻ മിഷന് വേണ്ടി പൈപ്പ് കുഴിയെടുത്തു കൊണ്ടിരുന്ന ജെസിബിയുടെ ബക്കറ്റിൽ ബൈക്ക് തട്ടിയുണ്ടായ അപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. സഹപാഠിക്ക് ഗുരുതരമായി പരുക്കേറ്റു. തേപ്പുപാറ എസ്എൻഐടി എൻജിനീയറിങ് കോളിലെ ഒന്നാം വർഷ വിദ്യാർത്ഥി ഏഴംകുളം ആറുകാലിക്കൽ ഈസ്റ്റ് പുളിമൂട്ടിൽ വടക്കേതിൽ അംജിത് മണിക്കുട്ടൻ(20) ആണ് മരിച്ചത്. അംജിത്തിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന നൂറനാട്, ഉളവുക്കാട് കൈലാസത്തിൽ എ. നിതിൻ (19) ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാവിലെ 8.30 ന് കോളജ് ഗേറ്റിന് മുന്നിലാണ് അപകടം ഉണ്ടായിരുന്നത്. പൈപ്പ് കുഴിയെടുത്തിരുന്ന ജെസിബി അശ്രദ്ധമായി നീങ്ങുമ്പോൾ ബക്കറ്റ് ഭാഗം ബൈക്കിൽ ഇടിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്ക് തലയ്ക്കും നെഞ്ചത്തും ഗുരുതരമായി പരുക്കേറ്റു. അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനിടെയാണ് അംജിത്ത് മരിച്ചത്.

അടൂർ-തേപ്പുപാറ-പുതുമല റോഡിൽ കൊടുമൺ പഞ്ചായത്തിലെ ജലജീവൻ പദ്ധതി പ്രകാരമാണ് റോഡരികിൽ പൈപ്പു സ്ഥാപിക്കാൻ കുഴിയെടുത്തത്. കുട്ടികൾ കോളജിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.