ന്യൂഡൽഹി: കൊടകര കുഴൽപ്പണ കേസിൽ ഒത്തുകളിയെന്ന് ആരോപിച്ചു പ്രതിപക്ഷ നോതാവ് വി ഡി സതീശൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേരള പൊലീസ് രേഖകൾ നൽകുന്നില്ലെന്നാണ് പാർലമെന്റിൽ ഹൈബി ഈഡൻ എംപിക്ക് കേന്ദ്ര മന്ത്രി മറുപടി നൽകിയതെന്നം സതീശൻ ഡൽഹിയിൽ പറഞ്ഞു. കൊടകര കുഴൽപ്പണക്കേസും സ്വർണക്കടത്ത് കേസും ഒത്തുതീർപ്പാക്കിയെന്ന പ്രതിപക്ഷ ആരോപണം ശരി വയ്ക്കുന്ന മറുപടിയാണിത്. എന്തിനാണ് കുഴൽപ്പണ കേസിൽ ഇ.ഡിക്ക് വിവരങ്ങൾ കൈമാറാതിരിക്കാൻ കേരള പൊലീസ് ശ്രമിക്കുന്നത്? ഇക്കാര്യം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കാര്യങ്ങളിലും ഗവർണർക്കൊപ്പം നിന്ന മുഖ്യമന്ത്രി ഗവർണർ വിരോധത്തിന്റെ പേരിൽ ചാമ്പ്യനാകാനാണ് ശ്രമിക്കുന്നത്. ചാൻസലർ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് മൂന്ന് കത്തുകളെഴുതി. ഗവർണർക്ക് പകരം ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനം സർവകലാശാലകളെ മാർക്സിസ്റ്റ് വത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഗവർണറും സർക്കാരും ചേർന്നാണ് ക്രമരഹിതമായ എല്ലാ നിയമനങ്ങളും നടത്തിയത്. സുപ്രീം കോടതിയിലും സർക്കാരിനൊപ്പമായിരന്നു ഗവർണർ

പുതിയ നിയമ ഭേദഗതി അനുസരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ചേർന്നാണ് ചാൻസലറെ തെരഞ്ഞെടുക്കുന്നത്. അവിടെ പ്രതിപക്ഷ നേതാവിന് എന്ത് റോളാണുള്ളത്? സർക്കാരിനെതിരെ ഏതെങ്കിലും സ്പീക്കർക്ക് നിലാപാടെടുക്കാൻ സാധിക്കുമോ? ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ വേണ്ടിയാണ് നിയമ ഭേദഗതി. ഗവർണർക്ക് പകരം റിട്ടയേഡ് സുപ്രീം കോടതി ജസ്റ്റിസ്റ്റിസോ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണം. സർവകലാശാലകളിൽ നടക്കുന്ന കാര്യങ്ങൾ നിയമപരമായി പുനപരിശോധിക്കാനുള്ള സംവിധാനം രാജ് ഭവനിലുണ്ട്. ഗവർണറെ മാറ്റി പുതിയ ചാൻസലറെ വയ്ക്കുമ്പോൾ ഇത്തരം പരിശോധനകളൊക്കെ ഒഴിവാക്കി ഇഷ്ടക്കാരെ നിയമിക്കാനുള്ള പകരം സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിപക്ഷത്ത് ഒരു അസ്വാരസ്യവുമില്ല. എല്ലാവരും ഒരു പാർട്ടിയായാണ് നിയമസഭയിൽ പ്രവർത്തിക്കുന്നത്. അതിൽ കുഴപ്പമുണ്ടാക്കാനാണ് ഗോവന്ദൻ മാഷും സിപിഎമ്മും ശ്രമിച്ചത്. കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചവർക്ക് തിരിച്ചടി കിട്ടിയിരിക്കുകയാണ്. ഇപ്പോൾ സിപിഎമ്മിലാണ് പ്രശ്നം. കാനം രാജേന്ദ്രൻ പറഞ്ഞതു പോലെ യു.ഡി.എഫിൽ ഐക്യം ശക്തമായി. ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ ശ്രമിച്ചപ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് പോയെന്ന അവസ്ഥയിലാണ് സിപിഎം.- സതീശൻ പറഞ്ഞു.