തിരുവനന്തപുരം: ഷിരൂരില്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കാന്‍ കര്‍ണാടകം തയ്യാറെടുക്കുമ്പോള്‍ തിരിച്ചില്‍ തുടരണമെന്ന് അഭ്യര്‍ഥിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്തയച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു.

ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.

അതേസമയം, ഷിരൂരില്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോ?ഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തീരുമാനം കൂടിയാലോചനകള്‍ ഇല്ലാതെയെന്നും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ വരെ പറയാത്ത കാര്യമാണ് ഇപ്പോള്‍ പെട്ടെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ദൗര്‍ഭാഗ്യകരമായ ഒരു നിലപാടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വയ്ക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. യോഗ തീരുമാനം നടപ്പാക്കേണ്ടത് കര്‍ണാടക സര്‍ക്കാരാണ്. കേരള മന്ത്രിമാര്‍ക്ക് അവിടെ പോകാനേ പറ്റൂ. കേരള സര്‍ക്കാര്‍ ആകുന്നത് പോലെ ചെയ്തു. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തില്‍ ഇടപെടുന്നതില്‍ കേരളത്തിന് പരിമിതി ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തെരച്ചില്‍ സ്ഥിരമായി നിര്‍ത്തുകയാണോ എന്ന് സംശയിക്കുന്നതായി എം വിജിന്‍ എംഎല്‍എയും പറഞ്ഞു.