നിലമ്പൂർ: 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 32 വർഷം കഠിന തടവും പിഴയും ശിക്ഷ. പോക്സോ കേസിൽ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 32 വർഷത്തെ കഠിനതടവും 75,000 രൂപ പിഴയുമടയ്ക്കാൻ നിലമ്പൂർ ഫാസ്റ്റ് ട്രാക് കോടതിയുടെ വിധിച്ചിരിക്കുന്നത്. അമരമ്പലം പഞ്ചായത്തിലെ മേലേ കൂറ്റമ്പാറ വടക്കൻ സമീറിനാണ് (43) പോക്സോ കേസിൽ ശിക്ഷ വിധിച്ചത്.

നിലമ്പൂരിൽ പുതിയ ഫാസ്റ്റ്ട്രാക് കോടതി വന്നശേഷമുള്ള ആദ്യത്തെ വിധി എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 12 വയസ്സുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിന് പലപ്പോഴായി ഇരയാക്കിയ സംഭവത്തിൽ പൂക്കോട്ടുംപാടം പൊലീസ് 2016-ൽ രജിസ്റ്റർചെയ്ത കേസിലാണ് സുപ്രധാന വിധി.

2014-ലാണ് കേസിന് ആസ്പദമായ സംഭവം. പലതവണ പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. 2015-ൽ ചൈൽഡ് ലൈൻ പ്രവർത്തകരാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. 2016-ലാണ് പൂക്കോട്ടുംപാടം പൊലീസ് പ്രതിക്കെതിരേ കേസെടുത്തത്. കേസിൽ 10-ഓളം സാക്ഷികളെ വിസ്തരിക്കുകയും 12-ഓളം രേഖകൾ കോടതി പരിഗണിക്കുകയും ചെയ്തു. പ്രതിയെ മഞ്ചേരിയിലെ പ്രത്യേക സബ് ജയിലിലേക്കയച്ചു.