തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ഇത് സംബന്ധിച്ച് ഉറപ്പ് നൽകുകയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ആലോചിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുമായി കുടുംബം കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്‌ച്ചയിലാണ് അദ്ദേഹം ഉറപ്പു നൽകിയത്.

എഫ്‌ഐആറിൽ എസ്സി, എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചേർക്കണമെന്നും കേസിൽ പുനരന്വേഷണം വേണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി പെൺകുട്ടിയുടെ കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിൽ പ്രതിയെ വെറുതെ വിട്ട സാഹചര്യത്തിനെ തുടർന്നാണ് കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ടത്.

വിചാരണ വേളയിൽ മതിയായ തെളിവുകൾ ഉണ്ടായിട്ടും പ്രതി ശിക്ഷിക്കപ്പെടാത്തതിൽ പ്രോസിക്യൂഷൻ വീഴ്ച ഉണ്ടെന്ന നിലപാടിലാണ് കുടുംബം. തുടർന്ന് പുതിയ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ടത് നാടിന് അഭിമാനകരമായ കാര്യമല്ലെന്ന് പ്രതികരിച്ചിരുന്നു. സർക്കാർ പ്രതിയെ വെറുതേ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.