മൂവാറ്റുപുഴ: നെഞ്ചുവേദനയെ തുടർന്ന് ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ശരവേഗത്തിൽ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ബസ് ജീവനക്കാർ. തൃക്കളത്തൂർ കാവുംപടി ഇലവന്ത്ര ഇ.ജെ.ആൻഡ്രൂസിനാണ് (72) കെഎസ്ആർടിസി ജീവനക്കാർ രക്ഷകരായി മാറിയത്. ജീവനക്കാരെ കൂടാതെ ബസിലുണ്ടായിരുന്ന നഴ്‌സ് ലയാ മത്തായിയും വേണ്ട ശുശ്രൂഷകൾ നൽകി ആശുപത്രിയിലെത്തും വരെ രോഗിയെ പരിചരിച്ചു.

മൂവാറ്റുപുഴയിലെ ആശുപത്രിയിലേക്കാണ് ആൻഡ്രൂസുമായി ബസ് പോയത്. ബസിൽ യാത്ര ചെയ്യുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മൂവാറ്റുപുഴ നെടുംചാലിൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലേക്കു മാറ്റി. ബസിലെ യാത്രക്കാരും പിന്തുണയോടെ ഒപ്പം നിന്നു.

ഇന്നലെ ഏഴോടെയാണു തോപ്പുംപടി മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി കെഎസ്ആർടിസി ബസിൽ ആൻഡ്രൂസും ഭാര്യയും കയറിയത്. കടാതിയിൽ എത്തിയപ്പോഴാണ് ആൻഡ്രൂസ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. യാത്രാക്കാർ വിവരം അറിയിച്ചതോടെ കണ്ടക്ടർ മിഥുനും ഡ്രൈവർ സനിൽ കുമാറും ബസ് നേരെ ആശുപത്രിയിലേക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു.

ബസിൽ ഉണ്ടായിരുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ലയ മത്തായി ഇതിനിടെ ആൻഡ്രൂസിനു സിപിആർ നൽകി. മിനിറ്റുകൾക്കുള്ളിൽ ബസ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതും യഥാസമയം സിപിആർ നൽകാൻ സാധിച്ചതുമാണ് ആൻഡ്രൂസിന്റെ ജീവനു തുണയായതെന്നും ഡോക്ടർമാർ പറഞ്ഞു.