കൊച്ചി: മലയാള സിനിമാ താരസംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്‍ സിദ്ധിഖ് തിരഞ്ഞെടുക്കപ്പെട്ടത് കുറച്ചു ദിവസം മുമ്പാണ്. ഇടവേള ബാബു വര്‍ഷങ്ങളായി ഇരുന്ന കസേരയിലേക്കാണ് സിദ്ധിഖിന്റെ വരവ്. നിരവധി വെല്ലുവിളികള്‍ നടനെ കാത്തിരിക്കുന്നുണ്ട്. ഇതിനിടെയാണ് താരസംഘടനയില്‍ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

'അമ്മ'യില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഒരാളും ശ്രമിച്ചതായി അറിയില്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ദീഖ് പറഞ്ഞു. തന്റെ യു.ഡി.എഫ് മുഖം ഉപയോഗപ്പെടുത്തേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മയില്‍ നിന്ന് പുറത്തുപോയ അംഗങ്ങള്‍ പുറത്തു തന്നെയാണ്. അവരെ തിരിച്ചു കൊണ്ടുവരിക എന്നത് സംഘടനയുടെ ബാധ്യതയല്ല. അവര്‍ക്ക് തിരികെ വരണമെന്ന ആഗ്രഹം വന്നാല്‍ തുറന്ന മനസോടെ ഈ വിഷയത്തെ സമീപിക്കുമെന്നും സിദ്ദീഖ് വ്യക്തമാക്കി.

അമ്മ എക്‌സിക്യൂട്ടീവില്‍ നാല് സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവെക്കും. നാലുപേരെ ഉള്ളുവെങ്കില്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ല. ബാക്കിയുള്ള ഏഴ് പുരുഷന്മാര്‍ക്ക് വേണ്ടി മാത്രം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നും സിദ്ദീഖ് പറഞ്ഞു. നേരത്തെ ഹേമാ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചതാണെന്നും ആ റിപ്പോര്‍ട്ട് പുറത്തുവിടണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ തീരുമാനമാണെന്ന് സിദ്ധിഖ് വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഞങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല അത്. സര്‍ക്കാര്‍ ലെവലില്‍ സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മീഷനാണ് ഹേമ കമ്മീഷന്‍, റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്. അമ്മയ്ക്ക് അതുമായി യാതൊരു തരത്തിലുമുള്ള ഇടപെടലുമില്ല. താരങ്ങള്‍ പ്രതിഫലം ഉയര്‍ത്തുന്നു എന്ന ആരോപണം ആരും ഉന്നയിച്ചിട്ടില്ല. അത് നമുക്ക് അകത്തുള്ള കാര്യമാണ് എങ്കില്‍ പോലും അങ്ങനെയുള്ള ഫീസിന്റെ കാര്യത്തില്‍ ഇളവുകളും അതിന്റെ ഇന്‍സ്റ്റാള്‍മെന്റും ഒക്കെ നമ്മള്‍ ഇന്റേണലായിട്ട് തന്നെ തീരുമാനിച്ചിട്ടുണ്ട് അത്തരം ഒരു പരാതി ചലച്ചിത്ര മേഖലയിലെ ഒരു ഭാഗത്ത് നിന്നും ഇനി ഉണ്ടാകില്ല.

രമേഷ് പിഷാരടി ഉന്നയിച്ച പ്രശ്‌നത്തിന്റെ നിയമപരമായിട്ടുള്ള കാര്യങ്ങള്‍ അഭിഭാഷകരുമായിട്ട് ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിന്റെ കാര്യത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കും. അടുത്ത ഇലക്ഷനില്‍ അത്തരത്തിലുള്ള പരാതി വരാത്ത തരത്തില്‍ മാനദണ്ഡങ്ങള്‍ വയ്ക്കും. സത്യന്റെ മകന്‍ സതീഷ് സത്യന്‍ അമ്മയിലെ അംഗത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. അദ്ദേഹം ബന്ധപ്പെട്ടു എന്ന് പറയുന്നുണ്ട്. പക്ഷേ എന്റെ അറിവില്‍ ഇല്ല. അദ്ദേഹവുമായി നേരിട്ട് സംസാരിച്ച് അദ്ദേഹത്തെ സംഘടനയിലേക്ക് സ്വാഗതം ചെയ്യാന്‍ തന്നെയാണ് തീരുമാനം.- സിദ്ധിഖ് വ്യക്തമക്കിയിരുന്നു.

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ജോമോളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതായും സിദ്ധിഖ് അറിയിച്ചു. ഇടക്കാലത്ത് നിന്നുപോയ കൈനീട്ടം പദ്ധതി വീണ്ടും തുടങ്ങാനും യോഗത്തില്‍ തീരുമാനമായി. ഒപ്പം പുറത്തു നിന്നുള്ളവരെ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് അഭിനയം, നൃത്തം തുടങ്ങിയ മേഖലകളില്‍ വര്‍ക് ഷോപ്പുകള്‍ നടത്തുമെന്നും അനു മോഹന്‍, സരയു, അനന്യ, അന്‍സിബ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ അമ്മയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ കൂടുതല്‍ സജീവമാക്കുമെന്നും സിദ്ധിഖ് അറിയിച്ചു