മലപ്പുറം: ദുരൂഹ സാഹചര്യത്തിൽ ഗുരുതര പരിക്കുകളോടെ അജ്ഞാതർ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് മരിച്ചത്. വിദേശത്ത് നിന്നും എത്തിയ ഇയാളെ കഴിഞ്ഞ ദിവസമാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമിച്ചു ആശുപത്രിയിൽ എത്തിച്ചതിനു പിന്നിൽ സ്വർണ്ണ കടത്തു സംഘമാണ് എന്നെന്ന് സൂചന. ജിദ്ദയിൽ നിന്നാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഈ മാസം 15നാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയത്.

കാണാതായി നാലാം ദിവസമാണ് ജലീലിനെ വെട്ടേറ്റ പരുക്കുകളോടെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത് വെന്റിലേറ്ററിലായിരുന്ന ജലീൽ രാത്രി 12.15 ഓടെ മരിച്ചു. ആശുപത്രി അധികൃതരാണു പൊലീസിൽ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ച വിവരം നെറ്റ് കോളിലൂടെ ഒരാൾ ഭാര്യയെ വിളിച്ച് അറിയിച്ചിരുന്നു. ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജലീൽ 15നു രാവിലെ 9.45നാണു നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.

സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് എത്താമെന്നും കൂട്ടിക്കൊണ്ടുപോകാൻ വാഹനവുമായി ചെന്നാൽ മതിയെന്നും കുടുംബത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഭാര്യയും ഉമ്മയും അടക്കമുള്ളവർ പെരിന്തയിൽമണ്ണയിലെത്തി കാത്തുനിന്നെങ്കിലും എത്താൻ വൈകുമെന്നും വീട്ടിലേക്കു മടങ്ങിപ്പോകാനും ജലീൽ അറിയിച്ചതായി വീട്ടുകാർ പറയുന്നു.

തുടർന്നാണു ദുരൂഹതകളുടെ തുടക്കം. പിറ്റേന്നു രാവിലെയായിട്ടും ജലീൽ വീട്ടിലെത്താത്തതിനെ തുടർന്ന് അഗളി പൊലീസിൽ വിവരം അറിയിച്ചിരുന്നു. വീടിന്റെ എതിർവശത്താണു പൊലീസ് സ്റ്റേഷൻ. ഭാര്യയുമായി ജലീൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതിനാൽ പൊലീസ് കൂടുതൽ അന്വേഷണത്തിലേക്കു കടന്നിരുന്നില്ല.

16നു രാത്രിയാണ് ഇയാൾ ഭാര്യയുമായി അവസാനം സംസാരിച്ചത്. പിറ്റേന്നു രാവിലെ വിളിക്കാമെന്നും കേസ് കൊടുത്തിട്ടുണ്ടെങ്കിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവത്രെ. ഇതു മറ്റാരോ ചെയ്യിപ്പിച്ചതാണെന്ന സംശയത്തിലാണു കുടുംബം. പിന്നീട് ഇന്നലെ രാവിലെ അജ്ഞാതൻ വിളിച്ച് അറിയിച്ച പ്രകാരം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിയപ്പോഴാണു ജലീലിനെ കുടുംബം കാണുന്നത്. ശരീരമാസകലം മർദനമേറ്റ പരുക്കുണ്ടായിരുന്നു. അതേസമയം ആക്രമണത്തിന് പിന്നിൽ സ്വർണ്ണക്കടത്തു സംഘമാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അടക്കം കൂടുതൽ അന്വേഷണം നടത്തേണ്ടി വരും.