കാക്കനാട്: കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി. വാഴക്കാല മൂലേപ്പാടം സെന്റ് തോമസ് കോൺവന്റിലെ സിസ്റ്റർ ജെസീനയെ (45)യാണ് പാറമടയിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ ഉള്ളതാണ് മഠം. ഇടുക്കി കീരിത്തോട് കുരിശുമൂട്ടിൽ തോമസിന്റെയും മോണിക്കയുടെയും മകളാണ്.

കോൺവന്റ് വളപ്പിനോടു ചേർന്നുള്ള മൂലേപ്പാടം ക്വാറിയിൽ ഇന്നലെ വൈകിട്ട് ആറിനാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തലവേദനയാണെന്നു പറഞ്ഞു സിസ്റ്റർ ജെസീന പള്ളിയിൽ പ്രാർത്ഥനയ്ക്കു പോയിരുന്നില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. ക്വാറന്റീനിലുള്ള ഏതാനും കന്യാസ്ത്രീകളും ഈ സമയത്ത് കോൺവന്റിലുണ്ടായിരുന്നു. രാവിലെ 10.30 വരെ സിസ്റ്റർ ജെസീനയെ കോൺവന്റിൽ കണ്ടിരുന്നതായി കന്യാസ്ത്രീകൾ പറഞ്ഞു.

ഉച്ചഭക്ഷണത്തിനു ശേഷമാണ് കന്യാസ്ത്രീയെ കാണാതായത്. ഇതോടെയാണ് കാണാതായതോടെയാണ് അന്വേഷണം ഇടവക വികാരിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് പാറമടയിൽ മൃതദേഹം കണ്ടെത്തിയത്. ഇടവക വികാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പായൽ നിറഞ്ഞ പാറമടയിൽ പൂർണമായും മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ശിരോവസ്ത്രം കുടുങ്ങിയ നിലയിലായിരുന്നു കാണപ്പെട്ടത്.

പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായി തൃക്കാക്കര പൊലീസ് പറഞ്ഞു. 26 വർഷം മുൻപ് കന്യാസ്ത്രീ ആയ ജെസീന 2018 മുതൽ വാഴക്കാല കോൺവന്റിലാണ്. ഇതിനു മുമ്പും ഈ കോൺവന്റിൽ താമസിച്ചിട്ടുണ്ട്. 2012 മുതൽ കാക്കനാട്ടെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്നു പൊലീസും കോൺവന്റ് അധികൃതരും പറഞ്ഞു. കഴിഞ്ഞ 11 വർഷമായി ഇവർ മാനസികരോഗത്തിന് ചികിത്സ തേടിവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സഭയുടെ കീഴിൽ കണ്ണൂരിലെ മഠത്തിൽ അന്തേവാസിയായിരുന്നു.

അതേസമയം അതേസമം എന്നാൽ, മാനസികപ്രശ്‌നമുള്ള കാര്യം തങ്ങൾക്ക് അറിയില്ലെന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾ വ്യക്തമാക്കി. ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോൾപ്പോലും യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും, ജെസീനയെ കാണാതായ വിവരം അധികൃതർ തങ്ങളെ അറിയിച്ചത് പള്ളിയിൽ പോയിട്ട് തിരികെ എത്തിയിട്ടില്ലെന്നുമാണെന്ന് ബന്ധുക്കൾ കൂട്ടിച്ചേർത്തു.ശനിയാഴ്ച വൈകിട്ടു സിസ്റ്റർ ജെസീന വീട്ടിലേക്കു വിളിച്ചിരുന്നതായി പിതാവ് തോമസ് പറഞ്ഞു. നാളെ വീട്ടിലേക്കു വരുമെന്ന് അറിയിച്ചിരുന്നു.

മഠത്തിന്റെ വളപ്പിൽനിന്ന് പാറമടയിലേക്കിറങ്ങാൻ പടികൾ ഉണ്ട്. വിവിധ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ ഉൾപ്പെടെ 12 കന്യാസ്ത്രീകളാണ് ഇവിടത്തെ താമസക്കാർ. ജെസീനയുടെ ചികിത്സാ രേഖകൾ പൊലീസ് പരിശോധിച്ചു. കോൺവന്റിൽ ജെസീന താമസിച്ചിരുന്ന മുറി പൊലീസ് മുദ്രവച്ചു. പി.ടി.തോമസ് എംഎൽഎ, നഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കളമശേരിയിലെ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. കന്യാസ്ത്രീയുടെ വീട്ടുകാർ എത്തിയശേഷം തുടർനടപടികൾ സ്വീകരിക്കും. മാതാവ്: മോനിക്ക. സഹോദരൻ: ജിബിച്ചൻ.