നിലമ്പൂർ: കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അൻവർ എംഎ‍ൽഎ പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയ കേസ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കിയിട്ടും പുരോഗതിയില്ലാത്തതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി പി. വിക്രമൻ 30ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് മഞ്ചേരി ചീഫ് ജുഡഷ്യൽ മജിസ്‌ട്രേറ്റ് എസ്. രശ്മി ഉത്തരവിട്ടു.

ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അൻവർ എംഎ‍ൽഎയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നാരോപിച്ച് പരാതിക്കാരൻ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീം സമർപ്പിച്ച ഹരജിയിൽ കഴിഞ്ഞ ഓഗസ്റ്റ് 11നാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ മേൽനോട്ടത്തിലാക്കിയത്. എല്ലാ രണ്ടാഴ്ചയും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോട് കോടതി നിർദ്ദേശിച്ചിരുന്നു.

കർണാടകയിൽപോയി അന്വേഷണം നടത്താൻ കോവിഡ് നിയന്ത്രണങ്ങൾ തടസമാണെന്നും നിയന്ത്രണങ്ങളിൽ ഇളവുവരുന്ന മുറക്ക് അന്വേഷണം നടത്തുമെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പിയുടെ ആദ്യ റിപ്പോർട്ട്. കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തുകയും കോളജുകളും സ്‌കൂളുകളുമടക്കം തുറന്നു പ്രവർത്തിക്കുകയും ചെയ്തപ്പോഴായിരുന്നു ഈ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഒരു വർഷം മുമ്പ് 2020 ഏപ്രിലിൽ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്‌പി, ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി കർണാടകയിൽപോയി രേഖകളും തെളിവുകളും ശേഖരിച്ചതായും അവ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയതായും വ്യക്തമാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് സലീമിന്റെ അഭിഭാഷകൻ ഹാജരാക്കിയതോടെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് തള്ളിയ കോടതി സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു.

നേരത്തെ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറിയാണ് ക്രൈം ബ്രാഞ്ച് ഹാജരാക്കിയത്. ഹൈക്കോടതി തള്ളിയ പൊലീസ് അന്വേഷണ റിപ്പോർട്ടിനു പകരം ക്രൈം ബ്രാഞ്ചിന്റെ കേസ് ഡയറി ഹാജരാക്കാൻ കോടതി കർക്കശ നിർദ്ദേശം നൽകി. ഇതോടെ പി.വി അൻവർ എംഎ‍ൽഎ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി കാണിച്ച് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി പി വിക്രമൻ സെപ്റ്റംബർ 30തിന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

മംഗലാപുരം ബൽത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷർ പി.വി അൻവറിന് വിൽപന നടത്തിയ കാസർഗോട്ട് സ്വദേശി കെ. ഇബ്രാഹിമിൽ നിന്നും സെപ്റ്റംബർ 15ന് ഡി.വൈ.എസ്‌പി മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കർഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അൻവർ പ്രവാസി എൻജിനീയർ സലീമിൽ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ ക്രഷർ സർക്കാരിൽ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി.

ഇതോടൊപ്പം ക്രഷറിനോട് ചേർന്ന് സ്വന്തം ഉടമസ്ഥതയിലുള്ള 1.5 ഏക്കർ ഭൂമിയും കൊറിഞ്ചയിലെ 1.5 ഏക്കർഭൂമിയും കൈമാറിയതായും മൊഴി നൽകിയത്. പി.വി അൻവർ കരാറിൽ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷർ എന്ന് പറയുന്നതും ക്രഷർ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ഉടൻ മംഗലാപുരത്തുപോയി അന്വേഷണം നടത്തുമെന്നും കൂടുതൽ രേഖകൾ പരിശോധിച്ചും സാക്ഷികളുടെ മൊഴികളെടുത്തും അന്വേഷണം പൂർത്തീകരിച്ച് അന്തിമറിപ്പോർട്ട് സമർപ്പിക്കുമെന്നുമായിരുന്നു അന്നത്തെ ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

ക്രൈം ബ്രാഞ്ച് പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ വഞ്ചനാകുറ്റത്തിന് പി.വി അൻവർ എംഎ‍ൽഎയെ അറസ്റ്റു ചെയ്യാത്തതെന്താണെന്ന് സലീമിന്റെ അഭിഭാഷകൻ ചോദ്യം ഉയർത്തി. എന്നാൽ തുടർന്നും അന്വേഷത്തിൽ യാതൊരു പുരോഗതിയുമില്ലാത്ത സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നേരിട്ട് വിളിച്ചുവരുത്തുന്നത്.