തിരുവനന്തപുരം: ബംഗളുരുവിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് സിപിഎം സംംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എതിരായി ഉയർന്ന ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിനീഷ് കോടിയേരിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സർക്കാർ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വിഷയത്തിൽ വിശദീകരണം ബന്ധപ്പെട്ട വ്യക്തി നൽകിയിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള നിയമവിരുദ്ധ കാര്യങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവിൽ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ലഹരി മരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമാണുള്ളതെന്നും പ്രതിയായ അനൂപ് മുഹമ്മദിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാമെങ്കിലും അനൂപ് ഇത്തരമൊരു കേസുമായി ബന്ധമുള്ള ആളാണെന്ന് അവിശ്വസനീയമായ വാർത്തയാണെന്നായിരുന്നു വിഷയത്തിൽ ബിനീഷിന്റെ പ്രതികരണം.

അതേസമയം ബിനീഷിന്റെ മയക്കുമരുന്നു ബന്ധം കൂടുതൽ വിവാദമാക്കി ബിജെപിയും രംഗത്തുവന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മാത്രമല്ല എ.കെ.ജി സെന്ററിനും ബന്ധമെന്ന് ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഇന്ന് രംഗത്തെത്തിയത്. സ്വർണ്ണക്കള്ളക്കടത്തിൽ മതതീവ്രവാദികൾക്ക് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി നൽകിയ റിമാൻഡ് റിപ്പോർട്ടിലുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു.

തീവ്രവാദ സംഘടനകളുമായും ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിന് മയക്കുമരുന്ന് വാഹകരുമായും ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന വിവരമാണ്. ബംഗളുരുവിൽ പിടിയിലായ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ കണ്ണി അനൂപ് മുഹമ്മദ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ബിനാമി പാർട്ണറാണ്. കർണ്ണാടകത്തിലെയും കേരളത്തിലെയും ചില സിനിമാതാരങ്ങൾക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് ഇയാളെ ചോദ്യം ചെയ്തപ്പോൾ നാർക്കോട്ടിക്ക് സെല്ലിന് മനസിലായിരിക്കുന്നത്.

2012 മുതൽ അനൂപ് മുഹമ്മദും സംഘവും മയക്കുമരുന്ന കച്ചവടം നടത്തുകയാണ്. ഇയാളുമായി അപ്പോൾ മുതൽ ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി സമ്മതിക്കുകയും ചെയ്തതാണ്.പാലക്കാട് പ്ലീനത്തിൽ നേതാക്കളുടെ കുടുംബജീവിതത്തിലും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പുലർത്തേണ്ട ഉത്തരവാദിത്വങ്ങളെ പറ്റി പറഞ്ഞ പാർട്ടി ഇപ്പോൾ മിണ്ടുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇത് ബീഹാർ കേസ് പോലെ അല്ല, ഗുരുതരമായ മയക്കുമരുന്ന് കേസാണ്. അധികാരത്തിന്റെ ഇടനാഴിയിൽ സ്വാധീനമുള്ള കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ആരോപണവിധേയൻ.

മയക്കുമരുന്ന് മാഫിയ കേരളത്തിൽ നടത്തിയ നിശാപാർട്ടിയെ പറ്റിയും അതിൽ ആരെല്ലാം പങ്കെടുത്തുമെന്നെല്ലാം കേരള പൊലീസ് അന്വേഷിക്കണം. മയക്കുമരുന്ന് സംഘത്തോടൊപ്പം ചില സിനിമാതാരങ്ങളും പാർട്ടി സെക്രട്ടറിയുടെ മകനും പങ്കെടുത്തെന്നാണ് വിവരം. ഇത് പൊലീസ് അന്വേഷിക്കണം. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം അനൂപ് മുഹമ്മദിനെ നിരവധി തവണ ബിനീഷ് ബന്ധപ്പെട്ടിരുന്നു. അനൂപിന് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി റമീസുമായി അടുത്ത ബന്ധമാണുള്ളത്. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികൾ എങ്ങനെയാണ് ബാംഗ്ലൂരിലേക്ക് മുങ്ങിയതെന്നും ആരാണ് അവരെ സഹായിച്ചതെന്നും അറിയേണ്ടതായുണ്ട്. റമീസുമായും അനൂപ് മുഹമ്മദുമായും ബന്ധമുള്ള ബിനീഷ്, സ്വപ്നയെ സഹായിച്ചോയെന്ന് പരിശോധിക്കേണ്ടതല്ലേ സിപിഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ഈ കാര്യത്തിൽ മറുപടി പറയണമെന്ന് സുരേന്ദ്രൻ പറഞ്ഞു.