പാലക്കാട്: പാലക്കാട്ടെ ഇരട്ടകൊലപാതകങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനം തകർക്കുക എനന് ദുഷ്ടലാക്കോടെയാണ് പാലക്കാട് ഇരട്ടകൊലപാതകങ്ങൽ നടന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഈ നിഷ്ഠുര കൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും. അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. അതിനുള്ള നിർദ്ദേശം പൊലീസിന് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചത്. കോവിഡ് പ്രതിസന്ധികൾ മറികടന്ന് നാടിന്റെ പുരോഗതിക്കും ശോഭനമായ ഭാവിക്കുമായി കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകർക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങൾ. നാടിന്റെ നന്മയ്ക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ ഈ നിഷ്ഠുര കൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും. അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. അതിനുള്ള നിർദ്ദേശം പൊലീസിന് നൽകിയിട്ടുണ്ട്.

കേരളത്തിൽ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല. ജനങ്ങളെ ചേർത്തു നിർത്തി അത്തരം ശ്രമങ്ങൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കും. ഒരുമിച്ച് ഒരു മനസ്സോടെ മുന്നോട്ടു പോകും. മൈത്രിയുടേയും മാനവികതയുടേയും കേരള മാതൃക സംരക്ഷിക്കും. വർഗീയതയുടെയും സങ്കുചിതത്വത്തിന്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് ജനങ്ങളോടഭ്യർത്ഥിക്കുന്നു. പ്രകോപനനീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാർദവും സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണം.

പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ ഉടമയായ സ്ത്രീയെ ചോദ്യം ചെയ്തു

അതേസമയം ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താൻ അക്രമികൾ ഉപയോഗിച്ച ബൈക്കിന്റെ ഉടമയായ സ്ത്രീയെ ചോദ്യം ചെയ്തു. ആർസി മാത്രമാണ് തന്റെ പേരിൽ ഉള്ളതെന്നും വാഹനം ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നുമാണ് ഇവർ മൊഴി നൽകിയത്. നാർകോട്ടിക്സ് സെൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

അതേസമയം, മൂത്താന്തറ കണ്ണകി നഗർ സ്‌കൂളിലെ പൊതുദർശനത്തിനു ശേഷം ശ്രീനിവാസന്റെ മൃതദേഹം സംസ്‌കരിച്ചു. ശ്രീനിവാസന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള കറുകുടി ശ്മശാനത്തിലാണ് സംസ്‌കാരം നടത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, എം ടി രമേശ്, സന്ദീപ് വാര്യർ അടക്കമുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് മൃതദേഹം വിലാപയാത്രയായി പൊതുദർശനത്തിനെത്തിച്ചു. ബിജെപിയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ വിലാപയാത്രയിൽ പങ്കെടുത്തു.

അതേസമയം, പാലക്കാട് ജില്ലയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എഡിജിപി വിജയ് സാക്കറെ പറഞ്ഞു. രണ്ട് കേസിലെ പ്രതികളെയും കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകങ്ങൾ നടത്തിയത്. യാതൊരു വീഴ്ചയും ഇല്ലാതെ അന്വേഷണം പൂർത്തിയാക്കും. കേസിൽ അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നതെന്നും എഡിജിപി വ്യക്തമാക്കി.ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നാണ് പൊലീസിന്റെ എഫ് ഐ ആറിൽ പറയുന്നത്.

പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്ന് നിലയ്ക്കാണ് ശ്രീനിവാസന്റെ കൊലപാതകം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് പ്രതികൾ എത്തിയതെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.10-ഓടെ പാലക്കാട് പട്ടണത്തിലെ മേലാമുറിയിൽ സെക്കൻഡ് ഹാൻഡ് ബൈക്കുവിൽപന സ്ഥാപനത്തിൽ കയറി ശ്രീനിവാസനെ മൂന്നു ബൈക്കുകളിലായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.